ലണ്ടന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത 40തിലേറെ ‘ഡ്രഗ് ഡ്രൈവിംഗ്’ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകളില്‍ കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് ലാബില്‍ ശേഖരിച്ചതും പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകളിലെ തെളിവുകളില്‍ കൃത്രിമം കാണിക്കുന്നത് യു.കെയിലെ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. തങ്ങളുടെ ഓര്‍മ്മയിലെ ഏറ്റവും മോശപ്പെട്ട അഴിമതിയാണ് ഇതെന്നാണ് പോലീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തെളിവുകളില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ കണ്ടെത്തിയിരിക്കുന്നത് ഏതാണ്ട് 40 കേസുകള്‍ മാത്രമാണ്. എന്നാല്‍ ഈ നമ്പര്‍ വര്‍ധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും പോലീസ് പറയുന്നു.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ‘എവിഡെന്‍സ് ബ്രീച്ചാണ്’ (Evidence Breach) ഇതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അങ്ങനെയാകുമ്പോള്‍ കൂടുതല്‍ കേസുകളിലെ രേഖകളില്‍ തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പതിനായിരത്തിലേറെ കേസുകളാണ് പോലീസ് പുനര്‍പരിശോധിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ സമാന രീതിയില്‍ പരിശോധിക്കാനാണ് സാധ്യത. ഏതൊക്കെയാണ് കേസുകള്‍ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. തെളിവുകളില്‍ തിരിമറി കാണിക്കപ്പെട്ട കേസുകള്‍ എത്രത്തോളം ഗൗരവമേറിയതാണെന്നും ഇതുവരെ മനസിലായിട്ടില്ല. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാന്‍ഡോക്‌സ് ലബോറട്ടറിയിലാണ് തിരിമറി നടന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് റാന്‍ഡോക്‌സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെളിവുകളില്‍ തിരിമറി കാണിക്കപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ‘ഡ്രഗ് ഡ്രൈവിംഗുമായി’ ബന്ധപ്പെട്ടവയാണ്. നിലവില്‍ പോലീസ് പുനര്‍പരിശോധിച്ച 7,700 കേസുകളും സമാന കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ്. അതേസമയം ലൈംഗിക പീഡനം, കൊലപാതകം, ആക്രമണങ്ങള്‍, പെട്ടന്നുണ്ടായ മരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കേസുകളെല്ലാം പുനര്‍പരിശോധിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.