ഫാ.ഹാപ്പി ജേക്കബ്

അന്ധകാരത്തെയും പാപത്തെയും മരണത്തെയും തോല്‍പ്പിച്ച് ജീവന്റെയും പുനരുത്ഥാനത്തിന്റെയും പ്രത്യാശയുടെയും പോരുനാള്‍ ആയ ഈസ്റ്റര്‍ നാം ആഘോഷിക്കുകയാണല്ലോ. ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ കര്‍ത്താവിന്റെ മൃതശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുവാന്‍ സ്ത്രീകള്‍ അതിരാവിലെ കടന്നു വന്നപ്പോള്‍ ദൂതന്‍ അവരോട് നിങ്ങള്‍ ജീവനുള്ളവരെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത് എന്ത്. കാലികമായ പ്രസക്തിയുള്ള ഒരു ചോദ്യം. വി.മത്തായി 28: 1-10

നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കര്‍ത്താവ് യാഗമാവുകയും മൂന്നാം ദിവസം കബറില്‍നിന്ന് ഉദ്ധിതനാവുകയും ചെയ്യും എന്ന് മുന്നമേ തന്നെ അരുളിച്ചെയ്തിരുന്നു. മരണത്തിന്റെ പിടിയില്‍ നിന്ന് നമ്മെ വീണ്ടെടുത്ത് ജീവന്റെ അനുഭവത്തില്‍ കൊണ്ടുവന്ന ജീവദാതാവിനെ നാം കണ്ടെത്തിയിട്ടുണ്ടോ. ഇപ്പോഴും നമ്മുടെ അന്വേഷണം ഒഴിഞ്ഞ കല്ലറയില്‍ എത്തിയിട്ടുണ്ടോ. ക്രിസ്തീയ വിശ്വാസികളായ നമ്മെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ഇരുളിനെ പ്രകാശമാക്കിയ ഉയിര്‍പ്പ്. മരണത്തെ ജീവനാക്കിയ ഉയിര്‍പ്പ്. മാനുഷികതയെ അമാനുഷികമാക്കിയ ഉയിര്‍പ്പ്.

ഉയിര്‍പ്പിനൊപ്പം നാമും ജീവനിലേക്ക് കടന്നു വന്നില്ല എങ്കില്‍ നാം ഇപ്പോഴും പാപത്തില്‍ത്തന്നെ ഇരിക്കുന്നു എന്ന തെളിവാണ്. അതിനാലാണ് നമ്മുടെ പ്രവര്‍ത്തനങ്ങളും ജീവിതവും അന്ധകാരത്തില്‍ തന്നെ ആയിരിക്കുന്നത്. പ്രകാശത്തിന്റെ മക്കളായി നാം രൂപാന്തരപ്പെടുമ്പോള്‍ അതിനാല്‍ നാം ജീവനുള്ളവന്റെ സഖികളായി തീരുന്നു.

എല്ലാ ഞായറാഴ്ചയും വി.കുര്‍ബാനയില്‍ ഈ ഉയിര്‍പ്പിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. ലോകം തരാത്തതായ ശാശ്വത സമാധാനമാണ് ഉയിര്‍പ്പിന്റെ സമ്മാനം. ഇന്ന് ലോകം ആഗ്രഹിക്കുന്നതും ഇതാണ്. പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഈ പെരുന്നാളില്‍ സംബന്ധിക്കുന്ന നാം ഓരോരുത്തരും ജീവനുള്ളവന്റെ ശിഷ്യന്‍മാരായി മാതൃകാപരമായി ജീവിക്കാം. നാം ആര്‍ജ്ജിച്ച സത്യം ലോകം മുഴുവന്‍ നന്മ പടരാന്‍ ഇടയാക്കട്ടെ.

എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്.