പാരീസ്: വിമാനത്തിനുള്ളില്‍ തേളിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരീസില്‍ നിന്നുള്ള ഈസിജെറ്റ് വിമാനം മണിക്കൂറുകളോളം വൈകി. പാരീസില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനമാണ് യാത്രക്കാരന്‍ തേളിനെ കണ്ടതോടെ വൈകിയത്. സീറ്റിനു മുകളിലൂടെ തേള്‍ നടക്കുന്നത് കണ്ടെന്നാണ് യാത്രാക്കാരന്‍ പറഞ്ഞത്. പിന്നീട് സുരക്ഷയുടെ ഭാഗമായി വിമാനത്തില്‍ പുക നിറച്ചു. ഇതു മൂലം യാത്രക്കാര്‍ ഒരു രാത്രി പാരീസില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. 4-ാം തിയിതിയായിരുന്ന സംഭവം. ഉച്ചക്ക് 2 മണിക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വൈകിയത്.

പാരീസിലെ ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി. ഗ്ലാസ്‌ഗോയിലേക്കുള്ള യാത്രക്കാരനായിരുന്ന ജിമ്മി സ്മിത്ത് എന്നയാളോട് വിമാനത്തിലെ ക്ലീനിംഗ് ജീവനക്കാരിയാണ് തേളിനെ കണ്ട കാര്യം പറഞ്ഞത്. ഗേറ്റില്‍ വെച്ചാണ് ഇക്കാര്യം ജീവനക്കാരി പറഞ്ഞതെന്നും പിന്നീട് പരിശോധനകള്‍ക്കായി യാത്രക്കാരെ മാറ്റുകയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഈിസിജെറ്റ് സംഭവത്തേക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ തേളിനെ കണ്ടതായി ജീവനക്കാരോട് പറഞ്ഞുവെന്നും അതിനാലാണ് വിമാനത്തില്‍ പരിശോധനകള്‍ നടത്തിയതെന്നും കമ്പനി വക്താവ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഹൂസ്റ്റണില്‍ നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന് തേളിന്റെ കുത്തേറ്റിരുന്നു.