ദൂരെ നിന്നും തോട്ടിലൂടെ  ഒഴുകി വരുന്നത് അജ്ഞാത മൃതദേഹമാണ് കരുതി പോലീസിനെ വിവരമറിയിച്ച് കാത്തിരുന്ന നാട്ടുകാർക്ക് മുന്നിൽ ഒഴുകിയെത്തിയത് ജീവനുള്ള സ്ത്രീ . യുവാക്കളുടെ സമയോചിതമായ ഇടപെടലിൽ തിരികെ ലഭിച്ചത് എടത്വ കോയില്‍മുക്ക് കിഴക്കേടത്ത് പരേതനായ തമ്പിയുടെ ഭാര്യ പുഷ്പ (52) യുടെ ജീവൻ. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലായിരുന്നു.

തോട്ടിലൂടെ ഒഴുകിവരുന്നത് ജഡമാണെന്ന് കരുതി നോക്കി നിന്നവർക്ക് മുന്നിൽ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്പില്‍ തട്ടിയതോടെ കൈ ചെറുതായി ഉയര്‍ന്നു. ഇതോടെ ജീവനുണ്ടെന്ന് മനസ്സിലായപ്പോൾ ജീവന്‍ പണയം വച്ച്‌ ചെറുപ്പക്കാര്‍ രണ്ടും കല്പിച്ചു വെള്ളത്തിലേക്ക് ചാടി. അവരെ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. എടത്വ കോയില്‍മുക്ക് കൊല്ലന്റെ കിഴക്കേതില്‍ സുരേഷ്, ചെമ്പകശ്ശേരില്‍ അനന്തു, മാരാമുറ്റത്ത് അഖില്‍, പരുത്തിക്കല്‍ ജോജന്‍, ജോബി എന്നിവരാണു വെള്ളത്തില്‍ച്ചാടി പുഷ്പയെ കരയ്‌ക്കെടുത്തത്.

കോയില്‍മുക്ക് പേരങ്ങാട് സ്‌കൂളിനു സമീപം കരിങ്ങോഴിക്കല്‍ തോട്ടില്‍ കുഴിപടവ് പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. യുവാക്കളുടെ സമയോചിത ഇടപെടൽ കൊണ്ട് പുഷ്പയ്ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്തു.
കരയ്‌ക്കെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു പുഷ്പ. ഉടനെ എടത്വയില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയും പുഷ്പയ്ക്കു ബോധം വീണ്ടുകിട്ടിയിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പുഷ്പയുടെ വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ രണ്ടു ദിവസമായി വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തോട്ടിലേക്ക് ഇട്ടിരുന്ന മോട്ടോറിന്റെ വാല്‍വില്‍ പോള കയറുന്നതു പതിവായതിനാല്‍ അത് എടുത്തു മാറ്റാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒഴുക്കുണ്ടായിരുന്നെങ്കിലും ആഴം കുറവായതു രക്ഷയായി. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലൂടെ ഒഴുകി പോയി