ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജെനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. പ്രധാന തിരുനാൾ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികൻ ആകും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വർഷത്തെ തിരുനാൾ കൊണ്ടാടുന്നത് . രാവിലെയുള്ള വിശുദ്ധ കുർബാനക്ക് ശേഷം പരിശുദ്ധ കുർബാനയുടെ ആരാധനയും, ജപമാല സമർപ്പണവും മരിയൻ കീർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 0530 നടക്കുന്ന മലയാളത്തിലുള്ള കുർബാനയോടുകൂടി അതാത് ദിവസത്തെ പരിപാടികൾക്ക് സമാപനമാകുന്നു. തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു.