മെക്‌സിക്കോ സിറ്റി: കഴിഞ്ഞ ജൂലൈയില്‍ തടവ് ചാടിയ കുപ്രസിദ്ധ മയക്കുമരുന്ന് ഭീകരന്‍ എല്‍ ചാപോ എന്ന ജൊവാക്വിന്‍ ഗുസ്മാന്‍ ലോറയെ പിടികൂടിയതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു. പ്രസിഡന്റ് എന്റിക്വ് പെന നെയ്‌റ്റോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം പൂര്‍ത്തിയായിരിക്കുന്നു. നമ്മള്‍ അവനെ പിടികൂടി, ഗുസ്മാന്‍ പിടിയിലായകാര്യം എല്ലാ മെക്‌സിക്കോക്കാരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്. 58കാരനായ ഗുസ്മാനെ തേടി ജൂലൈ മുതല്‍ പൊലീസ് പരക്കം പായുകയായിരുന്നു. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 56 മൈല്‍ പടിഞ്ഞാറുളള അല്‍ട്ടിപ്ലാനോ ജയിലില്‍ നിന്ന് ജൂലൈയിലാണ് ഇയാള്‍ തടവ് ചാടിയത്.
അതീവ സുരക്ഷ മറികടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാളുടെ സെല്ലിനടിയില്‍ നിന്ന് ജയിലിന് പുറത്ത് ഒരു മൈല്‍ അകലെയുളള ഒരു കെട്ടിടത്തിലേക്ക് ഒരു തുരങ്കം നിര്‍മിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ലോസ് മോചിസില്‍ വച്ച് മെക്‌സിക്കന്‍ മറീനുകളുമായുളള ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ പിടിയിലായത്. സ്വന്തം നഗരമായ പസഫിക് തീരത്തുളള സിനലോവയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇവിടെ ഒരു വീട്ടില്‍ അയാളുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടാനായത്.

ഈ പോരാട്ടത്തിനിടെ ഇയാളുടെ കൂട്ടാളികളില്‍ അഞ്ച് പേര്‍മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്‌സിക്കന്‍ മെറിനുകളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് ആയുധങ്ങളും ഹാര്‍ഡ് വെയറുകളും പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങള്‍ നിറച്ച വാഹനവും ഒരു റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറും സ്ഥലത്ത് നിന്ന് കണ്ടെത്തി.

കുളളന്‍ എന്നര്‍ത്ഥം വരുന്ന ഗുസ്മാന്‍ സിനലോവയിലെ മയക്ക് മരുന്ന് സാമ്രാജ്യത്തിന്റെ അധിപനാണ്. 1993ല്‍ ഇയാളെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാം തവണയാണ് ഇയാള്‍ ജയില്‍ ചാടുന്നത്. 2001ലാണ് അയാള്‍ ആദ്യമായി തടവ് ചാടിയത്. ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാള്‍ ആദ്യം തടവ് ചാടിയത്. 2014ല്‍ ഇയാളെ പിടികൂടാനായി. കഴിഞ്ഞ വര്‍ഷം വീണ്ടും തടവ് ചാടുകയായിരുന്നു. ഇയാളെ പിടികൂടുന്നവര്‍ക്ക് 2.3 മില്യന്‍ പൗണ്ട് പ്രതിഫലം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ട