ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലക്ക് പോകും. മോദി തരംഗം വീശിയടിച്ച 2014ല്‍ ഇതില്‍ 33 സീറ്റും ബി.ജെ.പി ഒറ്റയ്‍ക്ക് നേടിയതാണ്. വ്യാപക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും.

പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണാസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ പതിമൂന്ന് സീറ്റ് അടക്കം അവസാനഘട്ടത്തില്‍ വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍. പഞ്ചാബിലെ പതിമൂന്നും ബംഗാളിലെ ഒന്‍പതും ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടുവീതവും ഹിമാചല്‍പ്രദേശിലെ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരുസീറ്റും വിധിയെഴുതും.

ഇതില്‍ കഴിഞ്ഞതവണ ബി.ജെ.പി ഒറ്റയ്‍ക്ക് നേടിയത് മുപ്പതിമൂന്ന് സീറ്റാണെങ്കില്‍ എന്‍.ഡി.എയുടെ അക്കൗണ്ടിലെത്തിലെത്തിയത് നാല്‍പത്തിെയാന്ന് സീറ്റുകള്‍. പ്രതിപക്ഷ സ്ഥാനത്ത് തൃണമൂല്‍ ഒന്‍പതും ആം ആദ്മി പാര്‍ട്ടി നാലും കോണ്‍ഗ്രസും മൂന്നും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രണ്ടും സ്വന്തമാക്കി. വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ പതിമൂന്നിടത്തും എന്‍.ഡി.എയാണ് കഴിഞ്ഞതവണ വെന്നികൊടിപാറിച്ചത്. മൂന്ന് ലക്ഷത്തിന് എഴുപതിനായിരം വോട്ടിന് മോദി വിജയിച്ചുകയറിയ വാരാണസിയും ഇതില്‍ ഉള്‍പ്പെടും.

കോണ്‍ഗ്രസിന്റെ അജയ് റായിയും മഹാസഖ്യത്തിന്റെ ശാലിനി യാദവുമാണ് മോദിയെ നേരിടുന്നത്. ബംഗാളില്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന ഒന്‍പതും തൃണമൂലിന്റെ സിറ്റിങ് സീറ്റുകളാണ്.കഴിഞ്ഞദിവസമുണ്ടായ സംഭവവികാസങ്ങള്‍ അനുകൂലമാകുമെന്നാണ് തൃണമൂലിന്റെ ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍. ബിഹാറില്‍ ആര്‍ജെ.ഡി കോണ്‍ഗ്രസ് മഹാസഖ്യം എന്‍.ഡി.എയ്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പതിമൂന്നും തൂത്തുവാരാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മധ്യപ്രദേശില്‍ സംസ്ഥാന ഭരണം പിടിച്ചെടുത്തത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍ പോരാടുന്ന പട്നസാഹിബ്, ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ മല്‍സരിക്കുന്ന ഗുരുദാസ്പുര്‍, കോണ്‍ഗ്രസിന്റെ പവന്‍കുമാര്‍ ബന്‍സാലും നടി കിരണ്‍ ഖേറും പോരാട്ടം നടത്തുന്ന ചണ്ഡീഗഡ് തുടങ്ങിയവയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.