ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലായിരുന്നു മാവേലിക്കര കണ്ണന്‍ എന്ന കൊമ്പന്റെ പരാക്രമം. ആനയിടഞ്ഞതിനെതുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം എതിരേല്‍പ്പിനായ മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. നടക്കു നിന്ന ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് ഇടഞ്ഞത്.

പിറകിലായി നിന്ന ആനയുടെ കൊമ്പ് മാവേലിക്കര കണ്ണന്റെ ദേവത്ത് കൊണ്ടതാണ് ഇടയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടഞ്ഞതോടെ ആനയുടെ പുറത്തായിരുന്ന ശാന്തിക്കാരനെ ഇറക്കാന്‍ കണ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കെട്ടിടത്തിന് മുകളില്‍ നിന്ന് വടം കെട്ടി ഇയാളെ വലിച്ചു കയറ്റുകയായിരുന്നു. ശാന്തിക്കാരന് പരിക്കുകളൊന്നുമില്ല. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.