ബര്‍മിംഗ്ഹാം: ഹെയില്‍സ്ഓവനില്‍ നിന്നും കാണാതായ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതലാണ്‌ എലിസ ആലം എന്ന പതിമൂന്നുകാരിയെ കാണാതായിരിക്കുന്നത്.  വെളുപ്പിന് ഒരു മണിയോടെ ഹെയില്‍സ്ഓവനിലെ  വീട്ടില്‍ നിന്നും പുറത്ത് പോയ  എലിസ ഇത് വരെ തിരിച്ചെത്തുകയോ വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. എവിടേയ്ക്ക് പോകുന്നു എന്ന് പറയാതെ പുറത്ത് പോയ എലിസ എഴുതി വച്ചിരിക്കുന്ന കുറിപ്പ് അനുസരിച്ച് മാനസികമായി തകര്‍ന്ന നിലയിലാണ് പുറത്ത് പോയിരിക്കുന്നത്.

എലിസയെ കണ്ട് പിടിക്കുന്നതിനായി പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശാവഹമായ വിവരങ്ങള്‍ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. കാണാതാവുമ്പോള്‍ എലിസ ധരിച്ചിരുന്നത് വെളുത്ത അക്ഷരത്തില്‍ എഴുത്തുകളുള്ള ഗ്രേ കളര്‍ ജംപറും കറുത്ത ലെഗിന്‍സും കറുത്ത കളര്‍ തന്നെയുള്ള പാര്‍ക ജാക്കറ്റും ആണ്. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗും എലിസ കയ്യില്‍ കരുതിയിരുന്നു. ഏഷ്യന്‍ വംശജയായ എലിസ കറുത്ത് നീണ്ട തലമുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വച്ചിട്ടുണ്ട്. അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം.

എലിസയെ കണ്ട് മുട്ടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ വെസ്റ്റ്‌ മിഡ് ലാന്‍ഡ്‌സ് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.