‘എന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയതാ… അവരെ വെറുതെ വിടരുത്.. ആരോ ഇതിന് പിന്നിലുണ്ട്, അവരുടെ ലക്ഷ്യം പുറത്തു കൊണ്ടുവരണം…’. ഭര്‍ത്താവ് ഗണേശിന്റെ മരണം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു മുന്നില്‍ ഹൃദയം വിങ്ങുന്ന വേദനയോടെ തോട്ടംതൊഴിലാളിയായ ഹേമലത അലമുറയിട്ടത് ഇങ്ങനെ…

2016 ഡിസംബര്‍ ആറിനാണ് ഗണേശനെ മൂന്നാര്‍ എല്ലപ്പെട്ടി ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാത്രി 9 മണിയോടെ ഫാക്ടറിയിലേയ്ക്ക് ജോലിക്കു പോയ ഗണേശന്‍ 11 മണിയോടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് കമ്പനിയില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭാര്യ ഹേമലത ഇക്കാര്യം അറിയുന്നത്.  ഭര്‍ത്താവിന് സുഖമില്ലെന്ന് അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ എത്തിയ താന്‍ പുല്‍മേട്ടില്‍ കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. കനത്ത തണുപ്പിനിടയിലും ഭര്‍ത്താവിന്റെ ശരീരത്തില്‍ നല്ല ചൂടുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് ആരും കൂട്ടാക്കിയില്ലെന്നും ഹേമലത ആരോപിക്കുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഗണേശിനെ എസ്‌റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും 20,000 മുതല്‍ 70,000 രൂപ വരെ ചെലവാകുമെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ പിന്തിരിപ്പിച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും ഹേമലത പോലീസിനോട് പറഞ്ഞു.