ആകാംക്ഷ കരുതിവച്ച് ‘ലൂസിഫര്‍’ ടീം ഇന്ന് അനൗണ്‍സ് ചെയ്യുമെന്ന് പറഞ്ഞിരുന്നത് ‘ലൂസിഫറി’ന്റെ തുടര്‍ഭാഗം തന്നെ. ‘ലൂസിഫര്‍ 2’ന്റെ പേരും കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. ‘എമ്പുരാന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

‘ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്’, പൃഥ്വിരാജ് പറഞ്ഞു.

എന്താണ് എമ്പുരാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം പൃഥ്വി പറയുന്നത്

കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം.

‘ലൂസിഫര്‍ ആന്തം’ എന്ന പേരില്‍ നേരത്തെ പുറത്തിറങ്ങിയ ഗാനം തുടങ്ങുന്നത് ഈ എമ്പുരാന്‍ എന്ന വാക്കിലാണ്. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വേളയിലും ആരാധകര്‍ക്ക് സംശയം ഈ വാക്കിന്‍റെ അര്‍ത്ഥം എന്തെന്നായിരുന്നു. അതിനാണ് പൃഥ്വി മറുപടി നല്‍കിയത്. ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം എംപയര്‍ ( ചക്രവര്‍ത്തി) തമ്പുരാന്‍ എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുണ്ട്. വലിയ സാമ്രാജ്യം ഭരിക്കുന്ന അധോലോക നായകനാണ് ചിത്രത്തില്‍ ഒപ്പം മോഹന്‍ലാലിന്‍റെ പതിവ് ‘തമ്പുരാന്‍’ ശൈലിയും ഒന്നിപ്പിച്ചും ഈ വാക്ക് വായിച്ചെടുക്കാം.

അടുത്ത വര്‍ഷം രണ്ടാംപകുതിയോടെ ജോലികള്‍ തുടങ്ങും. റിലീസ് ഡേറ്റ് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഷൂട്ടിംഗ് എവിടെയാണ്, എങ്ങനെയാണ് എന്നതിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് ധാരണയുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ചിത്രീകരണത്തിന് അനുമതി വേണ്ടിവരും. ലൊക്കേഷനുകളിലേക്ക് ഒരു വലിയ യൂണിറ്റുമായി സഞ്ചരിക്കേണ്ടിവരുന്നതിന്റെ വെല്ലുവിളിയാണ് മറ്റൊരു കാര്യം. പിന്നെ, നമുക്ക് ആവശ്യമുള്ള നടീനടന്മാരുടെ സമയം. അതിനെക്കുറിച്ചൊന്നും സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൃത്യമായി ഒരു ഐഡിയ ഇല്ല.

ലാലേട്ടനും മറ്റ് കമ്മിറ്റ്‌മെന്റുകളുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്നൊരു വലിയ പ്രോജക്ട് അതിനുമുന്‍പ് ചെയ്യാനുണ്ട്. മുരളി തിരക്കഥയെഴുതി, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് ഞാനഭിനയിക്കുന്ന ഒരു സിനിമയും ഇതിനുമുന്‍പ് തീര്‍ക്കാനുണ്ട്. ലൂസിഫറിനെക്കാള്‍ വലിയ സിനിമയായിരിക്കും എമ്പുരാന്‍. അതിനാല്‍ത്തന്നെ ഷൂട്ടിന് മുന്‍പുള്ള ജോലികളാണ് കൂടുതല്‍. ലൂസിഫറിന്റെ കാര്യത്തില്‍ ഏറ്റവും എളുപ്പമുള്ള ഭാഗം ഷൂട്ടിംഗ് ആയിരുന്നു. ചിത്രീകരണത്തിന് ആറ് മാസം മുന്‍പ് നടന്ന തയ്യാറെടുപ്പാണ് അതിനെ അത്ര എളുപ്പമാക്കിയത്. ലാലേട്ടന്റെ വീട് ആയിരിക്കും എന്റെ ഓഫീസ്. അത് ലൂസിഫറിന്റെ സമയത്തും അങ്ങനെ ആയിരുന്നു. ലൂസിഫര്‍ പോലെതന്നെ ഒരുപാട് ലൊക്കേഷനുകളുണ്ട് ഈ സിനിമയ്ക്കും. കേരളമായിരിക്കും പ്രധാന ലൊക്കേഷന്‍.

ലൂസിഫറില്‍ ഒരു അതിഥി വേഷം പോലെ പ്രത്യക്ഷപ്പെട്ട സയിദ് മസൂദ് എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ.. ‘സയിദ് മസൂദ് ലൂസിഫറില്‍ കണ്ടതുപോലെ ഒരു ചെറിയ കഥാപാത്രമല്ല, സ്റ്റീഫന്റെയോ ഖുറേഷിയുടെയോ ജീവിതത്തില്‍. ഇപ്പോള്‍ ഇത്രയുമേ പറയാനാവൂ.’ പൃഥ്വിരാജ് പറഞ്ഞു. സാങ്കേതിക മേഖലകളില്‍ ലൂസിഫര്‍ ടീം തന്നെ ആയിരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.