മനുഷ്യവംശത്തെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാന്‍ ശേഷിയുള്ള അതീവ മാരകമായ രോഗാണുവിനെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംഘടന. ഡിസീസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം ശേഖരിച്ചു വരുന്നതേയുള്ളു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല.

2013നും 2016നുമിടയില്‍ ആഫ്രിക്കയില്‍ 11,000 പേരുടെ മരണത്തിന് കാരണമായ എബോള, ലാസ ഫീവര്‍ തുടങ്ങിയ മാരക പകര്‍ച്ചവ്യാധികളുടെ പട്ടികയിലാണ് ഡിസീസ് എക്‌സിനും സ്ഥാനം നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്‌സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു പകര്‍ച്ചവ്യാധിയായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

രോഗത്തിന്റെ പേരിനൊപ്പം എക്‌സ് എന്ന അക്ഷരം ഉപയോഗിക്കുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പരിശോധനാ മാര്‍ഗ്ഗങ്ങളും വാക്‌സിനുകളും തയ്യാറാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എച്ച്‌ഐവിയുടെ മാതൃകയില്‍ ഈ രോഗാണു എത്തിപ്പെട്ടാല്‍ അത് വലിയ ദുരന്തമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ സൂനോട്ടിക് രോഗങ്ങള്‍ എന്നാണ് പറയുന്നത്. 1980കളില്‍ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരിലേക്ക് എച്ച്‌ഐവി പടര്‍ന്നത്.