നിങ്ങള്‍ താമസിക്കുന്നത് ഈ പ്രദേശങ്ങളിലാണോ? എങ്കില്‍ ഈ വിന്ററില്‍ ഹീറ്റിംഗ് ബില്‍ ഇനത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വന്നേക്കാം. മണി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഒമ്പത് പ്രദേശങ്ങളെ ഉയര്‍ന്ന ബില്ലുകള്‍ വരാന്‍ സാധ്യതയുള്ളവയായി സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൂടുതല്‍ എനര്‍ജി ബില്ലുകള്‍ ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ട്രൂറോ, കോണ്‍വാള്‍ എന്നിവയാണ് മുന്‍നിരയില്‍. മറ്റു പ്രദേശങ്ങളിലേതിനേക്കാള്‍ ശരാശരി 16.35 പൗണ്ട് കൂടുതല്‍ ബില്ല് ഈ പ്രദേശങ്ങളിലെ വീടുകള്‍ക്ക് ആകുമെന്ന് പഠനം പറയുന്നു. ട്രൂറോയില്‍ വിന്റര്‍ ഹീറ്റിംഗിനായി ശരാശരി 194.10 പൗണ്ട് നല്‍കേണ്ടി വരും.

അതേസമയം ലണ്ടന്‍ നഗരത്തില്‍ ഇത് 192.78 പൗണ്ട് മാത്രമാണ്. ടോണ്ടനിലെ വീടുകളില്‍ 191.79 പൗണ്ടായിരിക്കും ശരാശരി ബില്‍ തുക. പ്ലിമൗത്തില്‍ 191.66 പൗണ്ടും ടോര്‍ക്വേയില്‍ 190.66 പൗണ്ടും ഹീറ്റിംഗ് ബില്‍ ഇനത്തില്‍ നല്‍കേണ്ടി വരും. സൗത്ത് വെസ്റ്റിലുള്ളവര്‍ക്കായിരിക്കും ഈയിനത്തില്‍ കൂടുതല്‍ പണം ചിലവാകുകയെന്നും കണക്കുകള്‍ പറയുന്നു. ഹാരോയില്‍ ശരാശരി 161.88 പൗണ്ട് മാത്രമായിരിക്കും എനര്‍ജി ബില്ലിനത്തില്‍ വിന്ററില്‍ നല്‍കേണ്ടി വരിക. ഇതാണ് പട്ടികയിലെ ഏറ്റവും കുറഞ്ഞ തുക. ശരാശറി വിന്റര്‍ താപനിലയില്‍ യുകെയിലെ 118 പ്രദേശങ്ങളിലെ എനര്‍ജി ഉപയോഗം വിശകലനം ചെയ്താണ് സര്‍വേ നടത്തിയിരിക്കുന്നത്.

ഓരോ ഡിഗ്രി സെല്‍ഷ്യസ് താപനില താഴുമ്പോഴും വീടുകള്‍ക്ക് ശരാശരി 3.34 പൗണ്ട് വീതം എനര്‍ജി ബില്‍ ഇനത്തില്‍ കൂടുതലായി നല്‍കേണ്ടി വരുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. അതായത് വിന്ററില്‍ വീടുകള്‍ക്കുള്ളിലെ താപനില ക്രമീകരിക്കുന്നത് ഒരു ചെലവേറിയ കാര്യമായി മാറുകയാണെന്ന് മണി സൂപ്പര്‍മാര്‍ക്കറ്റിലെ എനര്‍ജി വിദഗ്ദ്ധന്‍ സ്റ്റീഫന്‍ മുറേ പറയുന്നു.