ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ബെന്‍ സ്റ്റോക്സിനെയും അലക്സ്‌ ഹെയ്‌ല്‍സിനെയും ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് ക്ലബ്ബിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ബെന്‍ സ്റ്റോക്സിനെ രാവിലെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചുവെങ്കിലും ഹെയ്ല്‍സ് ഇപ്പോഴും പോലീസ് കസ്റ്റഡ‍ിയിലാണ്. അന്വേഷണവുമായി സഹകരിക്കുന്നതിനായാണ് ഹെയ്ല്‍സിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നാണ് സൂചന.
ഹെയ്ല്‍സ് പോലീസ് കസ്റ്റഡിയിലുള്ള കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചുണ്ട്. ഇരുവരും വെസ്റ്റ് ഇന്‍ഡീനെതിരായ നാലാം ഏകദിനത്തിനുള്ള ടീമിലുണ്ടാവില്ലെന്നും ബോര്‍ഡ് ഡയറക്ടര്‍ ആന്‍ഡ്ര്യു സ്ട്രോസ് വ്യക്തമാക്കി. ബ്രിസ്റ്റോളില്‍ നടന്ന മൂന്നാം ഏകദിനത്തിനുശേഷം ഇരുവരും നൈറ്റ് ക്ലബ്ബിലെത്തിയിരുന്നതായും അവിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്താണ് നൈറ്റ് ക്ലബ്ബില്‍ സംഭവിച്ചതെന്നകാര്യം വ്യക്തമല്ല.
സ്റ്റോക്സ് ഇതാദ്യമായല്ല അറസ്റ്റിലാവുന്നത്. 2013ല്‍ ഇംഗ്ലണ്ട് ലയണ്‍സിനായി കളഴിക്കുമ്പോള്‍ രാത്രി മുഴുനന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റോക്സ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ലയണ്‍സ് ടീമില്‍ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കുകയും ചെയ്തു.