ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിനെ ദുരിതത്തിലാക്കി ദിവസങ്ങളായി പെയ്യുന്നു ശക്തമായ മഴ. വെള്ളപ്പൊക്കം മൂലം ഇംഗ്ലണ്ടിലെ റോഡുകളിൽ യാത്ര മുടങ്ങി. അഞ്ചോളം പ്രളയ മുന്നറിയിപ്പുകളും, നാല്പതോളം ജാഗ്രത നിർദ്ദേശങ്ങളും ഇംഗ്ലണ്ടിൽ ഉടനീളം എൻവിയോൺമെന്റ് ഏജൻസി പുറപ്പെടുവിച്ചിരിക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സൗത്താംപ്ടൺ, ബിർമിങ്ഹാം, ലിവർപൂൾ, ലണ്ടൻ എന്നീ നഗരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചില നഗരങ്ങളിൽ 50 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. ശക്തമായ കാറ്റും, മിന്നലും രാജ്യത്തിന്റെ പലഭാഗത്തും മഴയോടൊപ്പം ഉണ്ടാകുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൽറ്റ്ഷൈറിലെ ബോസ്കോമ്പിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ആറു മണിക്കൂറിൽ ഏകദേശം 49.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. ഇത് ശക്തമായ മഴയാണെന്ന് കാലാവസ്ഥ വ്യക്താവ് ഗ്രഹാം മാഡ്‌ജ്‌ രേഖപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് ആദ്യമേ മഴയുടെ ദുരിതം ആരംഭിച്ചത്. പിന്നീട് അത് അത് വടക്കൻ ഇംഗ്ലണ്ടിലേക്കും വഴിമാറുകയായിരുന്നു.

ഗ്രേറ്റർ ലണ്ടൻ, ഡെർബിഷെയർ, ഷെഫീൽഡ്, നോട്ടിങ്ഹാംഷെയർ, സ്റ്റാഫ്‌ഫോർഡ്ഷയർ എന്നിവിടങ്ങളിൽ പ്രളയം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വെയിൽസിനെയും പ്രളയം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിനെ സാരമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.