ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബൾഗേറിയ ക്കെതിരെ വംശീയ അധിക്ഷേപങ്ങൾ ഉന്നയിച്ച ഇംഗ്ലണ്ട് ഫുട്ബോൾ ടീം മാനേജറും, മുൻ കളിക്കാരനുമായ ഗാരെത് സൗത്ത്ഗേറ്റ് സമാധാന വഴിയിലേക്ക്. തിങ്കളാഴ്ച ബൾഗേറിയയിലെ സോഫിയയിൽ വച്ച് നടക്കുന്ന യൂറോ-2020 ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് ഈ പ്രസ്താവന. സോഫിയ വെച്ച് നടക്കുന്ന മത്സരത്തിൽ കളിക്കാർ വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടിവരുമെന്ന് ഗാരെത് നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ അധിക്ഷേപങ്ങൾ നേരിട്ടാൽ കളി ബഹിഷ്കരിക്കുമെന്ന് ചെൽസി സ്ട്രൈക്കർ ടാമി എബ്രഹാമും രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഇത്തരം പ്രസ്താവനകൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. സൗത്ത്ഗേറ്റിന്റെയും കൂട്ടാളികളുടെയും പ്രസ്താവനയ്ക്കെതിരെ അമർഷം രേഖപ്പെടുത്തി ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് ബോറിസ്ലാവ് മിഹായേലോവ് യുഇഎഫ്എയ്ക്ക് കത്തെഴുതി. ബൾഗേറിയയിലെ സ്റ്റേഡിയം ഭാഗികമായി അടച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനും, ചെക്ക് റിപ്പബ്ലിക്കിനും എതിരെ നടക്കുന്ന മത്സരങ്ങൾക്ക് വേണ്ടിയാണ് ഈ മുൻകരുതൽ. ജൂണിൽ നടന്ന ക്വാളിഫയർ മത്സരങ്ങളിൽ കൊസോവക്കും മറ്റും എതിരെ വംശീയ അധിക്ഷേപങ്ങൾ നടന്നിരുന്നു.

തങ്ങളുടെ ചട്ടങ്ങൾ ലംഘിക്കാൻ ഇംഗ്ലണ്ട് ടീം അംഗങ്ങളെ അനുവദിക്കുകയില്ലെന്ന് ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് യുഇഎഫ്എയെ അറിയിച്ചു. ബള്ഗേറിയ ക്കെതിരെ നടത്തുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങളിൽ ഉള്ള രോഷം അദ്ദേഹം രേഖപ്പെടുത്തി. തങ്ങൾ ബൾഗേറിയയുടെ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് സൗത്ത്ഗേറ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി. തങ്ങൾ നേരിട്ട ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരങ്ങൾ മാത്രമാണ് നൽകിയതെന്നും, പ്രശ്നങ്ങളിലല്ല, മത്സരത്തിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും. ഹാർട്ടലെപൂളിൽ നടന്ന സംഭവങ്ങൾ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

യുഇഎഫ്എ യിലും അതിന്റെ ചട്ടങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് മറ്റൊരു ഇംഗ്ലണ്ട് താരമായ റഹീം സ്റ്റെർലിംങ് വ്യക്തമാക്കി. വിജയം മാത്രമാണ് ഇപ്പോൾ തങ്ങളുടെ മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞു.