ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ആകാംശയിലാണ്. ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച ക്ലബ്ബ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുമോ എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോയിന്റ് നിലയില്‍ സെഞ്ചുറി അടിക്കാന്‍ സിറ്റിക്ക് കഴിയും എന്നാണ് അവരുടെ പ്രതീക്ഷ.

പെപ് ഗാഡിയോളയുടെ സംഘം ഈ സീസണില്‍ ഉജ്വല്ല ഫോമില്‍ ആണ്. 30 മത്സരം ലീഗില്‍ കഴിഞ്ഞപ്പോള്‍ 81 പോയിന്റാണ് സിറ്റിക്ക്. 26 വിജയവും, 3 സമനിലയും ഒരു തോല്‍വിയും ആണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ പട്ടികയില്‍ ഉള്ളത്. ഇനി 8 കളികള്‍ ബാക്കി നില്‍ക്കെ 24 പോയിന്റ് വരെ നേടാന്‍ സിറ്റിക്ക് കഴിയും. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബ്ബ് പോയിന്റ് പട്ടികയില്‍ 100 അടിക്കും എന്ന പ്രതീക്ഷയില്‍ ആണ് സിറ്റിസണ്‍സ്. ഇപിഎഫ് ചരിത്രത്തില്‍ 2004-05 സീസണില്‍ 95 പോയിന്റ് നേടിയ ചെല്‍സിക്കാണ് നിലവില്‍ ഏറ്റവുമധികം പോയിന്റ് നേടിയ റെക്കോഡ്. ഇപ്പോഴത്തെ ഫോമില്‍ ആ റെക്കോര്‍ഡ് സിറ്റി മറികടക്കാന്‍ ആണ് സാധ്യത. അന്ന് ചെല്‍സി 72 ഗോളുകള്‍ ആണ് ആകെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ സിറ്റി ഇപ്പോള്‍ തന്നെ 85 ഗോളുകള്‍ അടിച്ചുകൂട്ടികഴിഞ്ഞു.

അതേ സമയം ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡ് ചെല്‍സിക്കാണ്. 2009-10 സീസണില്‍ 103 ഗോളുകള്‍ ചെല്‍സി നേടി. ഇതും സിറ്റിക്ക് മറികടക്കാന്‍ കഴിയുന്നതാണ്. ഒരു സീസണില്‍ 30 വിജയം എന്ന ചെല്‍സി റെക്കോഡും സിറ്റി മറികടന്നേക്കും. ഏപ്രില്‍ 7ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായും 15ന് ടോട്ടന്‍ഹാമുമായും സിറ്റിക്ക് കളികള്‍ ഉണ്ട്. ബാക്കി മത്സരങ്ങള്‍ ലീഗിലെ ദുര്‍ബലരുമായിട്ടാണ്. അതിനാല്‍ തന്നെ 100 പോയിന്റ് എന്നത് സാധ്യമാണെന്ന് പെപ്പും സംഘവും കരുതുന്നു. പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂളിനോടാണ് സിറ്റി ഇത്തവണ തോറ്റത്. ബര്‍ണലി, ക്രിസ്റ്റല്‍ പാലസ് എന്നിവരുമായി സമനിലയിലും പിരിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്