വോള്‍ഡഗോഗ്രാഡ്ന്മ ആവേശം അവസാന വിസില്‍ വരെ നിറഞ്ഞുനിന്ന മല്‍സരത്തില്‍ ടുണീസിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് കടന്നുകൂടിയത്. 90–ാം മിനിറ്റ് വരെ സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍, ഇന്‍ജുറി ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ കണ്ടെത്തിയത്. 11–ാം മിനിറ്റില്‍ ടീമിന് ലീഡ് സമ്മാനിച്ച ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇന്‍ജുറി ടൈമിലും ലക്ഷ്യം കണ്ടത്. ആദ്യ ലോകകപ്പ് കളിക്കുന്ന ടുണീസിയയുടെ ആദ്യ ലോകകപ്പ് ഗോള്‍ ഫെര്‍ജാനി സാസ്സി നേടി. 35–ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു സാസ്സിയുടെ ഗോള്‍.

വമ്പന്‍ ടീമുകള്‍ക്ക് തുടര്‍ച്ചയായി കാലിടറുന്ന റഷ്യയില്‍, ഇംഗ്ലണ്ടിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആദ്യ പകുതിയില്‍ തിരിച്ചടിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്തിയ ടുണീസിയ അട്ടിമറി സൃഷ്ടിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചതാണ്. ഇതിനു പിന്നാലെയായിരുന്നു കെയ്‌നിന്റെ രണ്ടാം ഗോളിന്റെ പിറവി. കോര്‍ണര്‍ കിക്ക് ടുണീസിയന്‍ ഗോള്‍മുഖത്ത് സൃഷ്ടിച്ച കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച പന്ത്, കെയ്ന്‍ തട്ടി വലയിലിടുകയായിരുന്നു. ഇതോടെ അവര്‍ക്ക് സ്വന്തമായത് വിജയവും നിര്‍ണായകമായ മൂന്നു പോയിന്റും.