തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാൽസംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. സംഭവുമായി ബന്ധപെട്ടു ഏഴു കൗമാരക്കാര്‍ അറസ്റ്റിലായി.

മാനോദൗര്‍‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടി കാട്ടുപെട്ടി ഹക്കീം ഡോക്ടര്‍ ദര്‍ഗയില്‍ ചികില്‍സ തേടിയെത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയതായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. മണിക്കറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ദര്‍ഗയ്ക്കു പിന്നിലെ കാട്ടില്‍ നിന്ന് പൂര്‍ണനഗ്നായായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു കൗമാരക്കാര്‍ അറസ്റ്റിലായത്. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായത്. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.