ടോം ജോസ് തടിയമ്പാട്

കഴിഞ്ഞ ദിവസം അന്തരിച്ച രഞ്ജിത് കുമാര്‍ തികഞ്ഞ സ്വതന്ത്ര ചിന്തകനും മനുഷ്യസ്‌നേഹിയുമായിരുന്നുവെന്ന് എസ്സെന്‍സ് യുകെയുടെ പ്രസിഡന്റ് ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം യുകെയിലെ സ്വതന്ത്ര ചിന്തകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നതെന്നു ജോഷി കൂട്ടിച്ചേര്‍ത്തു. മരണത്തെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും ഏവര്‍ക്കും എപ്പോഴെങ്കിലുമൊക്കെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വിഷയമാണ്. പലരും ആശ്വാസം കണ്ടെത്തുന്നത് തെളിവുകള്‍ ഒന്നുമില്ലാത്ത മരണാനന്തര ജീവിതത്തെ കുറിച്ചും വ്യാജ സങ്കല്‍പ്പമായ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഒക്കെയുള്ള കപടമായ പ്രത്യാശയിലും പ്രതീക്ഷയിലുമാണ്. ഇതിലൊന്നും വിശ്വസിക്കാതെ, നമുക്ക് കിട്ടിയ ഈ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചിലരുണ്ട്. അവരില്‍ ഒരാളായിരുന്നു രഞ്ജിത് ചേട്ടന്‍.

യുകെയിലെ മലയാളികളെ, പ്രത്യേകിച്ച് കേംബ്രിഡ്ജിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തിയാണു രഞ്ജിത് കുമാറിന്റെ മരണ വാര്‍ത്ത കടന്നു വന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗ നിര്‍ണ്ണയം നടത്തിയപ്പോള്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടത് രഞ്ജിത്തിന് ആയുസ്സ് വെറും ആറു മാസം മാത്രം എന്നാണ്. ‘ഇല്ല, .. സമയമായിട്ടില്ല..എനിക്ക് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്’ എന്ന് പുഞ്ചിരിയോടെ ഡോക്ടറോട് പറഞ്ഞ അദ്ദേഹം പിന്നെ മൂന്നു വര്‍ഷത്തോളം വീണ്ടും വളരെ സജീവമായ് യുക്മയുടെ ഈസ്റ്റ് ആംഗ്‌ളിയ റീജിയണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

തികഞ്ഞ യുക്തിവാദ നിലപാടുകളാണ് ജീവിതത്തില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്. ചികിത്സ ആരംഭിച്ചതിനു ശേഷം രോഗത്തില്‍ നിന്നും അദ്ദേഹം പലവട്ടം മടങ്ങിവന്നിട്ടുണ്ട്. അപ്പോള്‍ എല്ലാം, ദൈവത്തിനു ഒന്നും അതില്‍ യാതൊരു പങ്കുമില്ല എന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശാസ്ത്രത്തിലും മാനവികതയിലും സ്വതന്ത്രചിന്തയിലും വിശ്വസിക്കുന്ന വലിയ ഒരു മനുഷ്യ സ്‌നേഹിയെയും മികച്ച ഒരു സംഘാടകനെയുമാണു നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ എസ്സെന്‍സ് യുകെ.ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് ഡോക്ടര്‍ ജോഷി ജോസ് അറിയിച്ചു.