ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുവാന്‍ ഗവണ്മെന്റുകളും സെന്‍ട്രല്‍ ബാങ്കുകളും നീക്കം നടത്തിയേക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പക്ഷെ അവയെല്ലാം അസ്ഥാനത്താകുമെന്നുള്ള പ്രതീക്ഷകളാണ് പല സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് എന്ന വാര്‍ത്ത നല്‍കുന്നത്.

സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച എസ്റ്റോണിയ ആണ് ഈ രംഗത്ത് പരീക്ഷണത്തിനൊരുങ്ങുന്നത്. ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്) വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്. എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തു പകരുന്നതാണ്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐസിഒക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.

ഇന്ത്യയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായ നിക്ഷേപം നടക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ലോകരാജ്യങ്ങള്‍ പലതും ബിറ്റ് കൊയിനിന് പിന്നാലെ പോകുമ്പോഴും ഭാവിയുടെ കറന്‍സിയായ ബിറ്റ് കോയിന്‍ എന്താണെന്ന് പോലും മനസ്സിലാകാത്തവര്‍ ആണ് സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്നറിയപ്പെടുന്ന വിനിമയോപാധിയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ബിറ്റ് കോയിന്‍. ഇത് സാധാരണ പണം പോലെ കൈ കൊണ്ട് കൈകാര്യം ചെയ്യുന്നതോ പഴ്സില്‍ കൊണ്ട് നടക്കാവുന്നതോ ആയ ഒന്നല്ല. ഈ കോയിന്‍ നിര്‍മ്മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റല്‍ ആണ്.

വലിയ പ്രോസസിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ബിറ്റ് കോയിന്‍ നിര്‍മ്മിക്കുന്നത്. ബിറ്റ് കോയിന്‍ ഡിജിറ്റല്‍ ലോകത്തെ പണമിടപാടുകള്‍ക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ക്രമേണ മറ്റ് മേഖലകളിലും മൂല്യം ഉണ്ടായതോടെ ബിറ്റ് കോയിന്‍ ഒരു മികച്ച നിക്ഷേപമാര്‍ഗ്ഗം എന്ന രീതിയിലും വളരുകയായിരുന്നു. റഷ്യയിലും മറ്റും ഇത്തരം കോയിന്‍ നിര്‍മ്മാണത്തിനായി ഒരുപാടു കംപ്യുട്ടര്‍കള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാം തന്നെയുണ്ട്. മൈനിംഗ് എന്നാണ് ഈ പ്രക്രിയ ഡിജിറ്റല്‍ കറന്‍സി രംഗത്ത് അറിയപ്പെടുന്നത്.

ജപ്പാന്‍കാരനായ സതോഷി നകോമോട്ടോയാണ് ബിറ്റ് കൊയിനിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ല ഒരു കൂട്ടം ആളുകള്‍ ആണ് എന്നും ഒരഭിപ്രായമുണ്ട്.