ബ്രെക്സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പാര്‍ലമെന്റില്‍ തിരിച്ചടി. ഡീലുകളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാകില്ലെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സ് പ്രമേയം പാസാക്കി. 244നെതിരെ 335 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഓട്ടമില്‍ പ്രധാനമന്ത്രിയുടെ എക്സിറ്റ് ഡീല്‍ പരാജയപ്പെട്ടാല്‍ അടുത്ത നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ലോര്‍ഡ്സ് തീരുമാനിച്ചു. കോമണ്‍സില്‍ ഈ നിലപാട് അട്ടിമറിക്കപ്പെട്ടില്ലെങ്കില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കും. വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിക്കാണാമെന്നും അതിനു ശേഷം കോമണ്‍സില്‍ എന്ത് നിലപാട് സ്വീകരിക്കാമെന്നതില്‍ തീരുമാനമെടുക്കാമെന്നുമാണ് ബ്രെക്സിറ്റ് മിനിസ്റ്ററായ ലോര്‍ഡ് കാലാനാന്‍ പറഞ്ഞത്.

ലോര്‍ഡ്സിലെ സര്‍വകക്ഷി നിലപാടിന് ടോറികള്‍ക്കിടയിലും പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന. താന്‍ മുന്നോട്ടുവെച്ച ഡീല്‍ നിരസിക്കപ്പെടുകയെന്നാല്‍ അടുത്ത വര്‍ഷത്തോടെ യാതൊരു ധാരണകളുമില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നതാണെന്ന് പ്രധാനമന്ത്രിയും മറ്റ് മിനിസ്റ്റര്‍മാരും ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ നിര്‍ണ്ണായക തീരുമാനവുമായി ലോര്‍ഡ്സ് രംഗത്തെത്തിയത്. ബ്രെക്സിറ്റ് നയങ്ങളില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ സുപ്രധാനമായ ഒരു തീരുമാനമാണ് ഇതെന്നും പാര്‍ലമെന്റിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 50 ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ പിന്നീട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ധാരണതകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സര്‍വകക്ഷി തീരുമാനം പ്രധാനമന്ത്രി അംഗീകരിക്കണമെന്നും നോ ഡീല്‍ ബ്രെക്സിറ്റിന് രാജ്യത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.