ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അന്തർദേശീയ ലോട്ടറിയായ യുറോമില്ലിയന്റെ ജാക്ക്പോട്ട് സമ്മാനമായ 170 മില്യൺ പൗണ്ട് ലഭിച്ചത് ബ്രിട്ടീഷുകാരനായ ടിക്കറ്റ് ഉടമസ്ഥന്. ഏകദേശം 170, 221,000 പൗണ്ടോളം സമ്മാനത്തുകയാണ് ഒരൊറ്റ ഉടമസ്ഥൻ കഴിഞ്ഞ ചൊവ്വാഴ്ച നേടിയതെന്ന് നാഷണൽ ലോട്ടറി ഓപ്പറേറ്റർ കാമേലോട്ട് അറിയിച്ചു. ടിക്കറ്റ് ഉടമസ്ഥനെ പറ്റി വ്യക്തമായ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.

7, 10, 15, 44, 49, എന്നീ നമ്പറുകളും, 3, 12 എന്നീ ലക്കി സ്റ്റാർ നമ്പറുകളും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. സമ്മാനം ലഭിച്ചത് ഒരു വ്യക്തിക്ക് മാത്രമാണെങ്കിൽ, സൺഡേ ടൈംസിന്റെ ബ്രിട്ടണിലെ 100 ധനികരായ വ്യക്തികളുടെ ലിസ്റ്റിൽ വിജയി സ്ഥാനം ഉറപ്പിക്കും. ബ്രിട്ടണിൽ ലോട്ടറി തിരഞ്ഞെടുപ്പിൽ നേടിയ ഏറ്റവും വലിയ സമ്മാനം തുകയാണ് ഇതു.  2011-ൽ കോളിനും ക്രിസ് വെയറും നേടിയ 161 മില്യൺ പൗണ്ട് സമ്മാനത്തുകയെയും പരാജയപ്പെടുത്തുന്നതാണ് ഈ നേട്ടം.

2004 ലാണ് ഈ അന്തർദേശീയ ലോട്ടറി ആരംഭിച്ചത്. ബ്രിട്ടൻ, സ്പെയിൻ തുടങ്ങി അനേകം രാജ്യങ്ങൾ ഇതിൽ പങ്കെടുക്കുന്നു. ആഴ്ചയിൽ രണ്ട് നറുക്കെടുപ്പ് ആണ് ഉള്ളത്, ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും.

ജാക്ക്പോട്ടിന്റെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള 170 മില്യൻ നിശ്ചയിച്ചതിനുശേഷം ഏകദേശം നാല് നറുക്കെടുപ്പുകൾ നടന്നു. ചൊവ്വാഴ്ച നടന്ന അഞ്ചാമത്തെ നറുക്കെടുപ്പിലാണ് വിജയിയെ ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നമ്പറുകളും, രണ്ട് ലക്കിസ്റ്റാർ നമ്പറുകളും മാച്ച് ആയാൽ മാത്രമേ ജാക്ക്പോട്ട് സമ്മാനം ലഭിക്കുകയുള്ളൂ. യുകെ, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രിയ, ബെൽജിയം തുടങ്ങി ഒമ്പത് ഓളം രാജ്യങ്ങളിൽ ഈ ലോട്ടറി നിലവിലുണ്ട്.