മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ നിവാസികള്‍ക്ക് വരുന്ന ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സിനൊപ്പം 10 പൗണ്ട് കൂടി അധികം നല്‍കേണ്ടിവരും. മേയര്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് ധനം സമാഹരിക്കാനാണ് ജനങ്ങളില്‍ നിന്ന് ഈ തുക ഈടാക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍, പോലീസ്, കൗണ്‍സില്‍ സേവനങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന പണത്തിന് പുറമേയാണ് ഇപ്പോള്‍ ജനങ്ങളെത്തേടി മേയര്‍ നികുതിയും വരുന്നത്. ഏപ്രിലിലെ കൗണ്‍സില്‍ ടാക്‌സ് ബില്ലിനൊപ്പം ഇതും നല്‍കേണ്ടി വരും.

മേയറുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഈ പണം ചെലവഴിക്കും. പുതിയ ഗതാഗത നയം, സ്‌പേഷ്യല്‍ ഫ്രെയിംവര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ വികസന മാസ്റ്റര്‍ പ്ലാന്‍, നഗരത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന ടൗണ്‍ സെന്ററുകളുടെ വികസനം തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഈ ടാക്‌സ് ഈടാക്കുന്നതെന്നാണ് കൗണ്‍സില്‍ വിശദീകരിക്കുന്നത്. മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ ഓഫീസ് ചെലവുകള്‍ക്കുള്ള പണവും ഈ നികുതിയില്‍ നിന്നായിരിക്കും കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈടാക്കേണ്ട തുക സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ലെങ്കിലും 10 പൗണ്ടെങ്കിലും ഓരോ കുടുംബത്തില്‍ നിന്നും ഈടാക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അപ്രകാരമാണെങ്കില്‍ 30 ലക്ഷം മുതല്‍ 40 ലക്ഷം പൗണ്ട് വരെ ഇതിലൂടെ കൗണ്‍സിലിന് ലഭിക്കും. മേയര്‍മാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക കൗണ്‍സില്‍ ടാക്‌സില്‍ നിന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈടാക്കുന്ന തുകയ്ക്ക് പരിധിയും നിര്‍ണ്ണയിച്ചിട്ടില്ല. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് ബേണ്‍ഹാമിന്റെ നീക്കം. ഈ നികുതി ഈടാക്കാനുള്ള നിര്‍ദേശത്തിന് കൗണ്‍സിലില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ലെന്നും കൗണ്‍സില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ടോറി മേയര്‍ ആന്‍ഡ് സ്ട്രീറ്റ് 12 പൗണ്ടിന്റെ സമാനമായ ടാക്‌സ് ഈടാക്കാന്‍ നടത്തിയ നീക്കം ലേബര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.