കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ നീക്കങ്ങളുമായി ബിജെപി രംഗത്ത്. പല സംസ്ഥാനങ്ങളിലും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ മല്ലികയ്യ വെങ്കയ്യ ഗുട്ടെഡര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നേരത്തെ അകല്‍ച്ചയിലായിരുന്നു ഗുട്ടെഡര്‍. മന്ത്രി സ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശന്ങ്ങളുണ്ടായിരുന്ന ഗുട്ടെഡര്‍ കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ സാന്നിധ്യമായി കര്‍ണാടകയിലുണ്ട്. മുതിര്‍ന്ന നേതാവിന്റെ മനം മാറ്റം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്. ഗുട്ടെഡറുടെ രാജിയോട് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്സല്‍പൂരില്‍നിന്ന് ആറു തവണ എംഎല്‍എയായിട്ടുള്ള വ്യക്തിയാണ് ഗുട്ടെഡര്‍.