അലാസ്‌ക: അലാസ്‌കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരും മരിച്ചു. യു.എസിലെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് അലുംനി മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

ഒക്ടോബര്‍ ഒന്നിന് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന വെങ്കിട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിന്‍, ഭാര്യ ഫെലീഷ്യ എന്നിവര്‍ക്കും പരിക്കുണ്ട്.

മൂര്‍ത്തി വിശാഖപട്ടണത്തില്‍നിന്നു രണ്ടു തവണ (1991, 1999) ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മൂര്‍ത്തി. വിശാഖപട്ടണം ഗാന്ധി യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ കൂടിയാണിദ്ദേഹം. 1991 ല്‍ ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂര്‍ത്തിക്ക് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.