ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെത്തിയ വിമുക്തഭടന്മാരും ആലപ്പുഴ സ്വദേശികളുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. വീട്ടിലെ ടെറസില്‍ താമസിക്കുന്ന ബംഗാളികളുടെ വാക്ക് വിശ്വസിച്ച് അവരുടെ ഗ്രാമത്തില്‍ നിധി തേടി പോയതാണ് ഇരുവരും. ചേര്‍ത്തല പൂച്ചാക്കല്‍ കുന്നേല്‍ വെളി മാമച്ചന്‍ (57) സഹോദരന്‍ കുഞ്ഞുമോന്‍ (53) എന്നിവരാണ് വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ടത്.

കൊല്‍ക്കത്തയില്‍ നിന്ന് ഏറെ ദൂരെ ബര്‍ദ്വാന്‍ ഗ്രാമത്തിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കാണപ്പെട്ടത്. ഒരാള്‍ ബര്‍ദ്വാനില്‍ വെച്ചുതന്നെ മരിച്ചു. രണ്ടാമത്തെ സഹോദരനെ കൊല്‍ക്കത്തയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷവാതകം ശ്വസിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ‘നാരദ’യ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും ലഭിച്ച വിവരം.

ബംഗാളി തൊഴിലാളികള്‍ ചേര്‍ത്തല പാണാവള്ളിയിലെ ഇവരുടെ വീടിന്റെ ടെറസില്‍ താമസിക്കുന്നുണ്ട്. വിമുക്ത ഭടന്മാരായതിനാല്‍ ബംഗാളികളുടെ ഭാഷ ഇവര്‍ക്ക് വേഗം മനസിലായി. ഇതിനിടയില്‍ ബംഗാളികളില്‍ ആരുടെയോ നാടായ ബര്‍ദ്വാനിലെ സ്ഥലത്ത് നിധി കണ്ടെത്തിയതായി അറിഞ്ഞു. ഇത് സര്‍ക്കാരിന്റെ കണ്ണു വെട്ടിച്ച് വില്‍ക്കുന്നതിന് സഹോദങ്ങളുടെ സഹായം ബംഗാളികള്‍ തേടി. സ്വര്‍ണ്ണപ്പണിക്കാരനെയും കൂട്ടി സഹോദരങ്ങള്‍ മുന്‍പ് ഒരു തവണ കൊല്‍ക്കട്ടയിലെ ഗ്രാമത്തിലെത്തുകയും നിധിയുടെ മാറ്റ് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. സ്വര്‍ണ്ണമാണ് നിധി എന്നുറപ്പിച്ച ശേഷം നാട്ടില്‍ ഇവര്‍ ബംഗാളിയുമായി മടങ്ങിയെത്തി. ഇടനിലക്കാരനായ ബംഗാളി ഇവര്‍ പുറപ്പെടുന്നതിനും നാല് ദിവസം മുന്‍പേ നാട്ടിലേയ്ക്ക് പോയി. പിന്നാലെ നിധി സ്വന്തമാക്കാനുള്ള പണവുമായി സഹോദങ്ങളും പോയി. നിധി നാട്ടിലെത്തിച്ച് വേര്‍തിരിച്ചെടുക്കാനായിരുന്നു പദ്ധതി- സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു