കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ തീരുമാനം. മെയ് പകുതിയോടെ  ആണ് ക്ലാസുകൾ ആരംഭിക്കുന്നത്. ആറു ആഴ്ചകളിൽ നീണ്ടു നിൽക്കുന്ന വേനലവധിക്ക് മുൻപ് ക്ലാസുകൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് .  ഈ സമയത്ത് കുട്ടികൾ സ്വതന്ത്രരാകയാൽ അക്രമവാസനകൾക്കുള്ള സാധ്യത അധികമാണ്.

കത്തി കൈവശം വെക്കുന്നതിനെ സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്തുന്നതിന് 11 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ്സുകൾ നൽകുന്നത്. യഥാർത്ഥ ജീവിത അനുഭവങ്ങൾ വെളിപ്പെടുത്തി ആണ് ക്ലാസുകൾ നൽകുന്നത്. ഉദാഹരണമായി കത്തി കൈവശംവെച്ചതിന് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട ഡീൻ അഷേർ എന്ന 20 വയസ്സുകാരന്റെ അനുഭവം ഉൾപ്പെടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു.

ബ്രിട്ടനിലെ ആഭ്യന്തരവകുപ്പും അധ്യാപകരും പി എസ് എച്ച് ഈ യും ചേർന്നാണ് ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 2017 മാർച്ച് മാസം മുതൽ 2018 മാർച്ച് വരെയുള്ള ഒരു വർഷത്തിനുള്ളിൽ 285 കുറ്റകൃത്യങ്ങളാണ് കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്നാണ് ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കാനുള്ള തീരുമാനം. അവധിക്കാലത്ത് കുട്ടികളെ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക എന്നതാണ് ഉദ്ദേശം.

അവധിക്കാലത്ത് കുട്ടികൾ ഗ്യാങ്ങുക കളിലും മറ്റും ചെന്ന് ചേരാനുള്ള സാധ്യത അധികമാണ്. അതിനാൽ കത്തി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് മിഥ്യാധാരണകളെ തിരുത്തി മറ്റ് കാര്യങ്ങളിൽ അവരെ വ്യാപൃതരാക്കി വേനലവധികൾ ചിലവഴിക്കുക എന്നതാണ് ഇത്തരം ക്ലാസുകളിലൂടെ അധ്യാപകരും ഗവൺമെന്റും ഉദ്ദേശിക്കുന്നത്.