ഓറിയെന്റല്‍ ഐ വേം ബ്രിട്ടനിലെത്തുമെന്ന് ആശങ്ക. തെലാസിയ കാലിപീഡ അല്ലെങ്കില്‍ ഒറിയെന്റല്‍ ഐ വേം എന്നറിയപ്പെടുന്ന കണ്ണുകളില്‍ വിരകളുണ്ടാകുന്ന രോഗം സാധരണഗതിയില്‍ മൃഗങ്ങളിലാണ് കണ്ടുവരുന്നത്. വളര്‍ത്തു നായകളുടെ കണ്ണുകളിലാണ് ഇവ സാധാരണയായി പടര്‍ന്നു പിടിക്കാറ്. ഒരു തരം പഴയീച്ച മൃഗങ്ങളുടെ കണ്ണുകളില്‍ നിക്ഷേപിക്കുന്ന ലാര്‍വകളാണ് ഈ വിരകള്‍. യൂറോപ്പില്‍ സാധാരണമായ ഈ രോഗം യുകെയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞയാഴ്ച യുഎസ് സ്വദേശിയായ യുവതിയുടെ കണ്ണില്‍ ഇത്തരം വിരകളെ കണ്ടെത്തിയിരുന്നു. ഏതാണ്ട് പതിനാലോളം വിരകളാണ് യുവതിയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത്. രോഗം ബ്രിട്ടനിലേക്ക് പടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

2016 സമ്മറില്‍ ഒറിഗോണ്‍ സ്വദേശിയായ ആബി ബെക്ക്‌ലി എന്ന 26 കാരിക്ക് കന്നുകാലി ഫാമിംഗ് പ്രദേശത്തുകൂടി നടത്തിയ കുതിര സവാരിക്ക് ശേഷം കണ്ണില്‍ കരട് കുടുങ്ങിയത് പോലെ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. കണ്‍പീലി കൊഴിഞ്ഞു വീണതിന്റെ അസ്വസ്ഥതയായിരിക്കാമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. പിന്നീടാണ് കണ്ണില്‍ വിരകളാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. കണ്ണിലേക്ക് നോക്കിയ സമയത്ത് എന്തോ ചലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും വെറും അഞ്ച് സെക്കന്റുകള്‍ക്കുള്ളില്‍ കണ്ണിലെ വിര ചത്തതായും ആബി ബെക്ക്‌ലി പറയുന്നു. ഇതേ തരത്തിലുള്ള വിരകളാണ് ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.

ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍ ആന്റ് ഗ്ലോബല്‍ ഹെല്‍ത്തിലെ ഡോ. ജോണ്‍ ഗ്രഹാം ബ്രൗണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗം ബാധിച്ച മൂന്ന് നായകളില്‍ പഠനം നടത്തിയ ഡോ.ജോണിന്റെ നേതൃത്വത്തിലുള്ള സംഘം യൂറോപ്പിലെ വളര്‍ത്തു മൃഗങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണുകളെ ആക്രമിക്കുന്ന ഇത്തരം വിരകള്‍ മനുഷ്യര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ഇവര്‍ മുന്നറയിപ്പ് നല്‍കുന്നു.

രോഗം പടര്‍ന്നു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു നായകളെ കൊണ്ടുവരുന്നത് യുകെയിലേക്കും തെലാസിയ കാലിപീഡ വരാന്‍ കാരണമായേക്കുമെന്ന് പഠനം പറയുന്നു. സസ്തനി വര്‍ഗ്ഗങ്ങില്‍പെട്ട ജന്തു ജാലങ്ങളില്‍ ഇവ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മനുഷ്യനിലെത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി രോഗ നിര്‍ണ്ണയവും ചികിത്സയും നിലവില്‍ ലഭ്യമാണ്. അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ എത്രയും വേഗം വിദഗ്ദ്ധ ചികത്സ തേടണമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.