സ്മാര്‍ട്ട് ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തി ഉപഭോക്താക്കളുടെ സ്വാഭാവം പ്രവചിക്കാനുള്ള ടെക്‌നോളജി വികസിപ്പിച്ചെടുത്ത് ഫെയിസ്ബുക്ക്. പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിനായുള്ള പേറ്റന്റിനായി ഫെയിസ്ബുക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. സ്മാര്‍ട്ട് ഫോണിലെ ക്യാമറ, സെന്‍സറുകള്‍, മൈക്രോഫോണുകള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഉപഭോക്താവിന്റെ സ്വഭാവം മനസ്സിലാക്കുക. സെന്‍സറുകള്‍ ഓഫ് ചെയ്തിരിക്കുന്ന സമയത്ത് പോലും വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ ടെക്‌നോളജി വഴി കഴിയും. ഉപഭോക്താവ് ഓഫ് ചെയ്തിരിക്കുന്ന സെന്‍സറുകള്‍ അനുമതിയില്ലാതെ തന്നെ ഓണ്‍ ചെയ്യാന്‍ പുതിയ സിസ്റ്റത്തിന് കഴിയും.

ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യത ഹനിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ടെക്‌നോളജിക്കെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിപ്പെടുത്തിയും ശബ്ദ തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചും ഉപഭോക്താവിന് പരിസരത്ത് നില്‍ക്കുന്ന ആളുകളെ സ്വഭാവത്തെ തിരിച്ചറിയുന്നതിനും പുതിയ ടെക്‌നോളജിക്ക് കഴിവുണ്ട്. പുതിയ ടെക്‌നോളജിയുടെ ഏറ്റവും അപ്‌ഡേറ്റഡ് വേര്‍ഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 മാര്‍ച്ചിലാണ്. ഇതിന് സമാനമായ വിവിധ വേര്‍ഷനുകളുടെ പേറ്റന്റ് 5 വര്‍ഷത്തിനിടെ ഫയല്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്റെ സ്വകാര്യതയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ് പുതിയ സംവിധാനമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനിരിക്കുന്നതേയുള്ളു.

മൊബൈല്‍ ഡിവൈസുകള്‍ ഉപഭോക്താവിന്റെ ഇംഗിതത്തിനും സ്വഭാവത്തിനും അനുസരിച്ച് ക്രമീകരിക്കുകയെന്ന തലവാചകത്തോടെയാണ് പുതിയ പേറ്റന്റിന് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള അനുവാദം നല്‍കുന്നതാണ് ടെക്‌നോളജി. ഉപഭോക്താവ് ഒരു കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അക്കാര്യത്തെക്കുറിച്ച് പ്രവചിക്കുക നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത പാലിക്കുകയെന്ന ഉദ്യേശത്തോടെയാണ് ഫെയിസ്ബുക്ക് പുതിയ ടെക്‌നോളജി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ സൗഹൃദ വലയത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഈ ടെക്‌നോളജിക്ക് കഴിയും.