പഞ്ചാബ് തെരഞ്ഞെടുപ്പ് കള്ള വോട്ടിംഗിലൂടെയോ ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്.
14 March, 2017, 12:37 pm by News Desk 1

സ്വന്തം ലേഖകന്‍
ഡെല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിശ്വാസ യോഗ്യമല്ല എന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നേരെത്തെ തന്നെ ഉന്നയിച്ചിരുന്നു. പക്ഷേ ആരും അത് ഗൗനിച്ചിരുന്നില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ചില ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ എത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കെ‍ജ്‍രിവാള്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന വിശദീകരണവുമായി ആരോപണങ്ങളെ തള്ളിക്കളയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.

മുംബെയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ്‌‍ നിരുപവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. തന്‍റെ മണ്ഡലത്തില്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ താന്‍ ജയിക്കുമെന്ന് അദ്ദേഹം കമ്മീഷനെ വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് കാണാനില്ലെന്ന് പറഞ്ഞ് 700 സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയതാണ് ഈ വിഷയത്തില്‍ അവസാനം പുറത്തുവന്നത്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700 ലേറെ സ്ഥാനാര്‍ഥികളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബി.ജെ.പി ജയിച്ച പുനെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഇനിയും പഞ്ചാബിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ്‌ മെഷീനിലൂടെ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാരണങ്ങള്‍ പരിശോധിക്കുക.

ലോകസഭയിലേക്ക്‌ ആദ്യമായി പഞ്ചാബില്‍ നിന്ന് ഒരു രാഷ്ട്രീയ അടിത്തറയുമില്ലാതെ മത്സരിച്ചിട്ടും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞ ഇലക്ഷനില്‍ കിട്ടിയ വോട്ടിന്റെ അത്രയും വോട്ട് പോലും ഈ ഇലക്ഷനില്‍ കിട്ടിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഇലക്ഷനിലേക്കാള്‍ മൂന്നിരട്ടിയെങ്കിലും ആളുകൾ എ എ പി യിലേക്ക്‌ പുതിയതായി വന്നിട്ടും ഉണ്ട്. എങ്ങനെ ഈ വോട്ടുകള്‍ കുറഞ്ഞു പോയി?. ഒരിക്കലും ഇല്ലാത്ത രിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പിന്നിലാക്കികൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രചാരണവും നടത്തിയിരുന്നു. മഹാഭൂരിപക്ഷം മാധ്യമങ്ങളും തെരെഞ്ഞെടുപ്പിന് മുന്‍പും പിന്‍പും പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തും എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. എവിടെ പോയി ആം ആദ്മി പാര്‍ട്ടിയുടെ ഈ വോട്ടുകള്‍ ?

തെരെഞ്ഞെടുപ്പിന് മുൻപ്‌ പഞ്ചാബിലെ മയക്കമരുന്നു മാഫിയ തലവനെന്ന് എല്ലാവർക്കും പകൽ പോലെ അറിയാവുന്ന ജെയ്റ്റിലിയുടെ ഏറ്റവും അടുത്ത വ്യക്തിയുമായ മാജീദിയെ അറസ്റ്റ്‌ ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ നിയുക്ത മുഖ്യമന്ത്രി അങ്ങനെ ഒരു നടപടി ഉണ്ടാവില്ലെന്ന് അർത്ഥശങ്കക്ക്‌ ഇടമില്ലാതെ തന്നെ പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം തങ്ങള്‍ അധികാരത്തില്‍ എത്തിയിരിക്കും എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അപ്പോള്‍ കോൺഗ്രെസിനു പകരം ബിജെപിക്ക് തന്നെ വോട്ടിംഗ്‌ മെഷീനിൽ തിരിമറി നടത്തി ഭരണം പിടിച്ചൂ കൂടെ എന്ന് ചോദിക്കാം. പക്ഷേ അത്‌ പഞ്ചാബിലെ മജീദിയ ഭരണത്തിനോട്‌ പഞ്ചാബിൽ ഉയർന്നു വന്നിട്ടുളള പ്രതിക്ഷേധം അറിയാത്തവർ ചോദിക്കുന്ന വിഡ്ഢിത്തരം മാത്രമാണ്. അവിടെ ബിജെപി ഭരണത്തിൽ വന്നാൽ വോട്ടിംഗ്‌ തിരിമറി നടന്നു എന്ന് പകൽ പോലെ വ്യക്തമാവുകയും ചെയ്യുമായിരുന്നു. അത്‌ യു പിയിലെ ബിജെപി ജയത്തെയും ബാധിക്കുമെന്ന് നൂറു ശതമാനം അവര്‍ ഉറപ്പിച്ചു. പഞ്ചാബിലും യുപിയിലും വോട്ടിംഗ് മെഷീന്‍ വെച്ച്‌ തിരെഞ്ഞെടുത്ത സീറ്റിൽ ഒരു റീ ഇലക്ഷൻ നടത്തിയാൽ കോൺഗ്രസിന്റെ പഞ്ചാബ് ഭരണവും അതുപോലെ യുപിയിലെ ബിജെപിയുടെ സീറ്റും മിനിമം 200 എങ്കിലും കുറയുകയും ചെയ്യും.

മോഡിയുടെ നോട്ട് പിന്‍വലിക്കല്‍ കൊണ്ട് രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ അടക്കം 70 ശതമാനം ജനങ്ങളും മോഡി വിരുദ്ധതയില്‍ കഴിയുന്ന കാലഘട്ടം ആയിരുന്നു എന്ന് ഓര്‍ക്കണം. അതോടൊപ്പം മോഡി പ്രധാനമന്ത്രിയായി വന്ന് അച്ഛാ ദിൻ കൊണ്ടുവന്നശേഷം പത്തു നിയമസഭാ തിരെഞ്ഞെടുപ്പ്‌ നടന്നിരുന്നു. അതില്‍ എട്ട്‌ സംസ്ഥാനങ്ങളിലും ബിജെപി ജനപിന്തുണകൊണ്ട്‌ ഭരണം നേടിയിട്ടില്ല. യു പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വോട്ടിംഗ്‌ അട്ടി മറിച്ചു എന്നുളള ശക്തമായ സംശയവും ഉയരുന്നു. എന്നിട്ടും ബിജെപിയുടെ ധാരണ കേരളമൊഴികെ എല്ലായിടത്തും ബിജെപി സാമ്രാജ്യമാണെന്നാണ്. എന്നാല്‍ ചില കണക്കുകള്‍ പരിശോധിക്കുക .

ഡെല്‍ഹിയില്‍ മുപ്പത്തിമൂന്നിൽ നിന്നും മൂന്നിലേക്ക്‌ പോയി. കെജ്രിവാള്‍ ബാക്കി 67 സീറ്റുമായി ഭരിക്കുന്നു. ബീഹാറില്‍ പശുവിന്റെ വാലു പിടിച്ചു പ്രചാരണം നടത്തി. എന്നാല്‍ ബിജെപി എട്ട്‌ നിലയിൽ പൊട്ടി. അവിടെയും നിതീഷ്‌ ഭരിക്കുന്നു. കേരളത്തില്‍ എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍. 74 സീറ്റ് കിട്ടും, വെളളാപ്പള്ളിയേയും കൊണ്ട് ഹെലികോപ്റ്ററില്‍ കറക്കം,  മൂവായിരം കോടി ഓഫര്‍. പക്ഷെ കിട്ടിയത്‌ രാജഗോപാലിനെ മാത്രം. അതും അദ്ദേഹത്തോടുള്ള വ്യക്തിപരമായ അടുപ്പവും ഉമ്മന്‍ചാണ്ടിയുടെ സഹായവും കൊണ്ട് മാത്രം. പിണറായി 91 സീറ്റുമായി ഭരിക്കുകയും ചെയ്യുന്നു.

ബംഗാളില്‍  ബിജെപിക്ക് തൊടാന്‍ പോലും ഒരു സീറ്റ് ഇല്ല. മോഡിയുടെ ശത്രുക്കളിൽ കെജ്രിവാളിന്റെ ഒപ്പം സ്ഥാനം ഉയര്‍ത്തി മമ്മദ ബാനര്‍ജി ഭൂരിപക്ഷം ഉയർത്തി ഭരിക്കുന്നു. തമിഴ് നാട്ടില്‍ തീര്‍ത്തും വട്ട പൂജ്യവുമാണ്, ജയലളിത തന്നെ കയറുകയും ചെയ്തു. ഉത്തര്‍ പ്രാദേശിലും , ഉത്താരഖണ്ഡ്ലും ഈ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയിരിക്കുന്നു. എങ്ങനെ  എന്ന് ചിന്തിക്കണ്ടത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്? 90 ശതമാനം മുസ്ലിം വോട്ട്‌ ഉളള സ്ഥലത്ത്‌ വരെ ബിജെപിക്ക് വമ്പിച്ച ഭൂരിപക്ഷം.

പഞ്ചാബില്‍ ഭരണത്തിൽ നിന്നും പ്രതിപക്ഷം പോലുമാവാതെ ആദ്യമായി മൽസരിച്ച ആപ്പിന്റെയും പിന്നിൽ. 12 നിലയിൽ പൊട്ടി. മണിപ്പൂരില്‍ കോൺഗ്രസ്സ്‌ കൂടുതൽ സീറ്റ്‌ നേടി. അതായത്‌ ഭൂരിപക്ഷം ജനങ്ങളും വോട്ട്‌ ചെയ്തത്‌ ബിജെപിക്ക്‌ എതിരെ. ഗോവയില്‍ ബിജെപി മുഖ്യമന്ത്രിയും 8 മന്ത്രിമാരും തകര്‍ന്നടിഞ്ഞു. ഭൂരിപക്ഷം ജനങ്ങളും വോട്ട്‌ ചെയ്തത്‌ ബിജെപിക്ക്‌ എതിരെ. എന്നിട്ടും കൂലി എഴുത്ത്‌ മാധ്യമങ്ങളും, ബിജെപി അണികളും മോഡി തരംഗം എന്ന് വരുത്തി തീർക്കുന്നു. ബാലറ്റ്‌ പേപ്പറിൽ കൂടെ തിരെഞ്ഞെടുപ്പ്‌ നടത്തുകയോ, വോട്ടിംഗ്‌ മെഷീൻ വോട്ട്‌ ചെയ്യുമ്പോള്‍ അതിന്റെ ഒരു പേപ്പർ പ്രിന്റ്‌ എടുത്ത് അത്‌ ഒരു പെട്ടിയിൽ ഇട്ട്‌ സീലു വെച്ച്‌ സൂക്ഷിച്ച്‌ സംശയം ഉളള സ്ഥലങ്ങളിൽ ഈ പേപ്പർ നോക്കി ഒത്തു നോക്കുകയോ ചെയ്യുന്ന രീതിയിൽ തെരെഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കി നടത്തിയാൽ മോഡി അടുത്ത തിരെഞ്ഞെടുപ്പിൽ 100 തികയ്ക്കില്ല എന്നുറപ്പാണ്.

ഇനിയും മുംബെലേയ്ക്ക് വരിക. മുംബെ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന് താനും കുടുംബവും വോട്ട് ചെയ്ത ബൂത്തില്‍നിന്ന് ലഭിച്ചത് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്തിന് ഈ വാര്‍ഡില്‍നിന്ന് 1500 വോട്ടാണ് കിട്ടിയത്. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍നിന്ന് താനും കുടുംബവും ചെയ്ത വോട്ടെവിടെ പോയെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. 151ാം വാര്‍ഡില്‍ മത്സരിച്ച ഗോരഖ് അവാദാണ് പരാതി നല്‍കിയ മറ്റൊരു സ്വതന്ത്രന്‍. തന്റെ ബൂത്തില്‍ തനിക്കുമാത്രം വോട്ടുചെയ്യുന്ന അനുയായികളുണ്ടെന്നും എന്നാല്‍, ഇത്തവണ 100 വോട്ടാണ് കിട്ടിയതെന്നുമാണ് പരാതി.

സംഭാജി ബ്രിഗേഡിന്റെ മുംബൈ അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അമരാവതി നഗരസഭയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിലെ അപാകത അന്വേഷിക്കണമെന്നും വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് പ്രദേശത്തെ എം.എല്‍.എയും യുവസ്വാഭിമാന്‍ പാര്‍ട്ടി നേതാവുമായ രവി റാണയാണ്. തെരഞ്ഞെടുപ്പ് നടന്ന 10 നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും മുംബൈ, താണെ എന്നിവിടങ്ങളില്‍ ശിവസേനയുമാണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് ഭരിച്ച അമരാവതി, സോലാപുര്‍, എന്‍.സി.പി ഭരിച്ച പുനെ, പിംപ്രി-ചിഞ്ച്വാഡ, എം.എന്‍.എസിന്റെ നാസിക് എന്നിവിടങ്ങളിലാണ് ബി.ജെ.പി മുമ്പ് ലഭിച്ചതിന്റെറ മൂന്നിരട്ടിയിലേറെ സീറ്റ് നേടി ഒന്നാമതെത്തിയത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് വിദേശ രാജ്യങ്ങളും. സുതാര്യതയില്ലെന്ന കാരണത്താല്‍ നെതര്‍ലന്റ്, ഐയര്‍ലെന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ നിരോധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് 51 മില്യണ്‍ പൗണ്ട് ചിലവഴിച്ച് മൂന്നുവര്‍ഷം പഠനം നടത്തിയശേഷമാണ് അയര്‍ലന്റ് ഇത് നിരോധിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്. യു.എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ.വി.എം ഉപയോഗിക്കുന്നത് അനുവദനീയമല്ല.

ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും തെരഞ്ഞെടുപ്പിന് ഇ.വി.എം ഉപയോഗിച്ചിരുന്നു.എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്ലായ്മ കാരണം നിരവധി രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രം നിരോധിച്ചിട്ടുണ്ട്. സുതാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് നെതര്‍ലാന്‍ഡ്സും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ജര്‍മ്മനിയും ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിച്ചതാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇന്നുവരെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി ആണ് താനും . 2009ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പം അട്ടിമറി നടത്താനും, ഹാക്ക് ചെയ്യാനും കഴിയുന്ന ഒന്നാണെന്നായിരുന്നു അന്ന് ബി.ജെ.പി ഉയര്‍ത്തിയ ആരോപണം. ആരോപണം ഉയര്‍ത്തുക മാത്രമല്ല ബി.ജെ.പി അത് തെളിയിച്ചു കാണിച്ചു തരികയും ചെയ്തിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാമെന്ന് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യനാണ് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്ത് കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ യൂ ട്യൂബ് വീഡിയോ കാണുക

ബിജെപിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിലെ തലോജയിലുള്ള ഭാരത് ഇലക്ട്രോണിക്സിലാണ്‌ രാജ്യത്തെ വോട്ടിംഗ് മെഷീനില്‍ നല്ലൊരു പങ്കും ഉണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായി അട്ടിമറിക്കപ്പെടുകയാണ് ഇവിടെ ചെയ്തതത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വഴിയിലുള്ള തെരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്നും ഇതിനൊപ്പം പേപ്പര്‍ വോട്ടിംങ്ങ്ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം പേപ്പര്‍ ട്രെയിലും കൊണ്ടുവരണമെന്നായിരുന്നു 2013 ഒക്ടോബര്‍ ഒന്‍പതിന് സുപ്രീം കോടതി ഉത്തരവിട്ടത്. ‘സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് ഇത് അത്യാവശ്യമാണ്.’ എന്നു പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നിര്‍ദേശം നല്‍കിയിരുന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്. വോട്ട് വെരിഫയര്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി) കൊണ്ടുവരാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്ത് തന്നെയായാലും സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ നിരാഹാരം കിടന്നും, പൊലീസ്സിന്റെയും പട്ടാളത്തിന്റെയും മര്‍ദ്ദനങ്ങള്‍ ഏറ്റ് വാങ്ങുകയും   ചെയ്ത ഇറോം ഷര്‍മിളയ്ക്ക് പോലും 100 വോട്ടുകള്‍ തികച്ച് ചെയ്യാത്ത ക്രൂരന്മാരാണ് ഇന്ത്യന്‍ ജനത എന്നാണ് മോഡിയും, മോഡിയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് മാത്രം പറയാം ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു  എന്ന് ഉറപ്പാണ്‌.

കോടതി വിധി ലംഘിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെ പോലീസ് അറസ്റ്റ് ചെയ്തു

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved