മുംബൈ: നവമാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരിക്കുന്ന ചിത്രങ്ങളും അവയ്‌ക്കൊപ്പമുള്ള വാചകങ്ങളും ഇങ്ങനെയാണ്, ബാബാ രാംദേവിന് വാഹനാപകടമുണ്ടായി, ഗുരുതരമായി പരിക്കേറ്റ ബാബാ രാദേവിനെ ആശുപത്രിയിലേക്ക് മാറ്റി, ഇതാ ചിത്രങ്ങള്‍. രാംദേവ് മരിച്ചുവെന്ന സന്ദേശം ലഭിച്ചവരുമുണ്ട്. ഇതെല്ലാം എന്നാല്‍ ഇത് ഒരു വ്യാജസന്ദേശമാണെന്നതാണ് സത്യം. പക്ഷെ ചിത്രങ്ങള്‍ വ്യാജമല്ല പഴയതാണ്. 2011ല്‍ ബാബാ രാംദേവിനുണ്ടായ ഒരു അപകടത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അന്ന് ബീഹാറില്‍ ഉണ്ടായ അപകടത്തില്‍ രാംദേവിന് പരിക്കേറ്റിരുന്നു. ആ ചിത്രങ്ങളാണ് ഇന്ന് നടന്ന അപകടമെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതാണ് വൈറലായിരിക്കുന്നത്.

ഏപ്രില്‍ 25ന് മുംബൈ-പൂനെ ഹൈവേയില്‍ അപകടമുണ്ടായിയെന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വാട്ട്‌സപ്പില്‍ പ്രചരിച്ച വാര്‍ത്തയില്‍ അപകടത്തില്‍ രാംദേവിന് പുറമേ മറ്റ് നാലുപേര്‍ക്കുകൂടി പരിക്കേറ്റതായി പറയുന്നു. രാംദേവിനെ സ്ട്രക്ച്ചറില്‍ എടുത്തുകൊണ്ടുപോകുന്ന ചിത്രവും അതിലുണ്ടായിരുന്നു. സദസ്യ സില്ലാ പരിഷത്ത് എന്നെഴുതിയ നമ്പര്‍പ്ലേറ്റുള്ള വാഹനത്തിന്റെ ചിത്രമായിരുന്നു പ്രചരിച്ചത്. വാര്‍ത്തയും ചിത്രങ്ങളും വൈറലായതോടെ മുംബൈ-പൂനെ ഹൈവേയില്‍ ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഹൈവേ കണ്ട്രോള്‍ ഓഫീസര്‍മാരും രംഗത്തെത്തി.

2011ലായിരുന്നു അപകടത്തില്‍ ബാബാ രാംദേവിന് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഗുരുതരമായി പരിക്കേറ്റ രാംദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് വ്യാജപ്രചരണത്തിനായി ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് പ്രചരിക്കുന്ന ചിത്രങ്ങളിലെ നമ്പര്‍ പ്ലേറ്റിലും ബീഹാറിലെ നമ്പറുകളാണുള്ളത്. ബിആര്‍ എന്ന് കൃത്യമായി കാണാവുന്ന നമ്പര്‍പ്ലേറ്റും ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് തടസമായില്ല.

പ്രശ്‌നത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമല്ല. കേരളത്തില്‍ മാത്രമല്ല, രാജ്യമാകെ സമാനമായ പ്രചരണം ഇന്ന് ഉയര്‍ന്നുവന്നെന്നാണ് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും പഴയ ചിത്രങ്ങളുപയോഗിച്ചുള്ള വ്യാജ പ്രചരണം രാജ്യമാകെ കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ രാംദേവുമായി ബന്ധപ്പെട്ടവര്‍ക്കും നിരവധി അന്വേഷണങ്ങളെത്തിയത്രേ. അപകടം നടന്നോ എന്നറിയാന്‍ മുംബൈപൂനെ ഹൈവേ പരിസരത്തെ പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ അന്വേഷിച്ചവരും കുറവല്ല.