തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ ഇന്ന് പുലർച്ചെക്ക് മുൻപെ പുറത്തെടുക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് തലവൻ ജിതേഷ് ടി എം. ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചെക്കുള്ളിലെ കുട്ടിയെ പുറത്തെടുക്കാനാകുമെന്നും ഇനിയും താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ജിതേഷ് പറഞ്ഞു.

കുട്ടിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമെ ദൃശ്യമായിട്ടുള്ളൂ. പുലർച്ചെ നടന്ന തെർമ്മൽ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചെന്നും ജിതേഷ് പറഞ്ഞു. അതേസമയം കുട്ടി കുഴൽക്കിണറിൽ കുടുങ്ങിയിട്ട് 50 മണിക്കൂർ പിന്നിടുകയാണ്.

പൈലിങ് നടത്തുന്ന വലിയ റിഗ് ഉപയോഗിച്ച് 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമ്മിക്കാനാണ് ശ്രമം. കുഴിയിൽ നിന്നു കുഴൽ കിണറിലേക്കു തുരങ്കം നിർമിച്ചു അതുവഴി മൂന്നു സുക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു ചെന്നു സുജിത്തിനെ രക്ഷിക്കാനാണു ശ്രമം.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സുജിത് 600 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണത്. ആദ്യം 26 അടി താഴ്ചയിലായിരുന്നു സുജിത്, എന്നാൽ

രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാലിപ്പോൾ സുജിത്തിൽ നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായിട്ട് 30 മണിക്കൂർ പിന്നിട്ടു. കുട്ടി അബോധാവസ്ഥയിലാണെന്ന് അണ്ണാ സർവകലാശാല വിദ്യാർഥികൾ തയ്യാറാക്കിയ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തി.

പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപെട്ടു. ഇതോടെയാണ് വന്‍ കിണറുകള്‍ നിര്‍മ്മിച്ചു പരിചയമുള്ള ഒ.എന്‍ .ജി.സിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. വീട്ടു മുറ്റത്തു കളിക്കുന്നതിനിടെയാണു സുജത് കുഴൽ കിണറിൽ വീണത്.

രക്ഷപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജം. രണ്ടുവർഷം മുൻപ് നടന്ന മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് തിരുച്ചിറപ്പള്ളിയിലേത് എന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ ആണിത്. യാഥാർഥ്യം അറിയാതെ നിരവധി പേരാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

2017 ഓഗസ്റ്റ് 16-നാണ് ഗുണ്ടൂരിൽ അപകടമുണ്ടായത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍ക്കിണറില്‍ വീണത്. 15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.