മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡിനോടുള്ള പ്രേമം പ്രസിദ്ധമാണ്. നമ്മള്‍ ഒരിക്കല്‍ വാങ്ങി നല്‍കിയാല്‍ കുട്ടികള്‍ അത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തിരക്കേറിയ ജീവിതത്തിനിടയില്‍, പ്രത്യേകിച്ച് പ്രവാസികളുടെ ജീവിത ശൈലിയില്‍ പലപ്പോഴും ഫാസ്റ്റ്ഫുഡ് ഒഴിവാക്കാനാകാത്ത കാര്യമാണ്. എന്നാല്‍ കുട്ടികളുടെ ശാഠ്യത്തിന് വഴങ്ങി, കുട്ടികളോടുള്ള സ്‌നേഹം കാണിക്കാന്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന മാതാപിതാക്കള്‍ മക്‌ഡൊണാള്‍ഡിനെതിരെയുള്ള കോടതി വിധി വായിച്ചിരിക്കണം. പല മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ച വാര്‍ത്താണ് ഇത്.

ലോകപ്രസിദ്ധ പാചകക്കാരനായ ജയ്മി ഒലിവറാണ് മക്‌ഡൊണാള്‍ഡിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാള്‍ഡിന്റേത്. മക്‌ഡൊണാള്‍ഡ് കമ്പനി അവകാശപ്പെട്ടിരുന്നത് തങ്ങളുടെ ബീഫ് ബര്‍ഗറില്‍ നൂറ് ശതമാനവും ബീഫ് ആണെന്നാണ്. എന്നാല്‍ വിദഗ്ധരുടെ സഹായത്തോടെ മക്‌ഡൊണാള്‍ഡിന്റെ ബീഫ് ബര്‍ഗറില്‍ 15 ശതമാനം മാത്രമേ ബീഫ് അടങ്ങിയിട്ടുള്ളൂവെന്നും ബാക്കി 85 ശതമാനവും മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്നും തെളിയിക്കാന്‍ ജെയ്മി ഒലിവറിനായി. ബീഫ് ബര്‍ഗറിലെ 85 ശതമാനം വസ്തുക്കളും മൃഗങ്ങള്‍ക്ക് പോലും കൊടുക്കാനുള്ള ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ്.

മനുഷ്യശരീരത്തിന് ഹാനികരമായ അമോണിയം ഹൈഡ്രോക്‌സൈഡ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അമോണിയം ഹൈഡ്രോക്‌സൈഡ് നിരോധിക്കണമെന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം ഹാനികരമാണ്. ഫാസ്റ്റ് ഫുഡിന് ഉപഭോക്താക്കളെ പ്രത്യേകിച്ച് കുട്ടികളെ അടിമയാക്കുന്ന രാസപദാര്‍ത്ഥങ്ങളും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

കരളിനുണ്ടാകുന്ന തകരാറുകള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഫാസ്റ്റ്ഫുഡ് ശീലമാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിന് പുറമെയാണ്. മനുഷ്യനും പരിസ്ഥിതിക്കും ഫാസ്റ്റ്ഫുഡ് റെസ്‌റ്റോറന്റുകള്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ച് അധികാരികള്‍ ബോധവാന്മാരാണെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പണക്കൊഴുപ്പിന് മുമ്പില്‍ എല്ലാം വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.