ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ സ്വദേശിനിയായ പതിനാലുകാരിയുടെ ആത്മഹത്യക്ക് പ്രേരണയായത് സോഷ്യല്‍ മീഡിയയെന്ന് ആരോപണം. പെണ്‍കുട്ടിയുടെ പിതാവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മോളി റസലിന്റെ മരണത്തിന് ശേഷം ബന്ധുക്കള്‍ കുട്ടി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ടൈം ലൈനില്‍ സെല്‍ഫ് ഹാം ചിത്രങ്ങളും വിഡിയോകളും നിറഞ്ഞിരുന്നതായി പിതാവ് റസല്‍ പറയുന്നു. 2017 നവംബറില്‍ മോളി റസല്‍ ബെഡ്‌റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പാകത്തിന് മാനസിക പിരിമുറുക്കമോ പ്രശ്‌നങ്ങളോ മോളി പ്രകടിപ്പിച്ചിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ മോളി സ്ഥിരമായി ബ്രൗസ് ചെയ്തിരുന്ന കണ്ടന്റുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം പ്രകാരം ഒരാള്‍ നിരന്തരമായി സമാന കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്താല്‍ ടൈം ലൈനില്‍ ഓട്ടോമാറ്റിക് മോഡിഫൈ ചെയ്യപ്പെടും. അതായത് സമാന കണ്ടന്റുകള്‍ അടങ്ങിയതായിരിക്കും പിന്നീട് വരുന്ന മിക്ക പോസ്റ്റുകളും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാന രീതിയില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക. ഇത് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല. ഈ അല്‍ഗോരിത രീതിയാണ് തന്റെ മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റസല്‍ പറയുന്നു.

ഡിപ്രഷന്‍, മാനസിക പിരിമുറുക്കം, ആത്മഹത്യ, സെല്‍ഫ് ഹാം തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരുന്നു മോളി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിനങ്ങള്‍ കൂടുതലായും കണ്ടിരുന്നത്. ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം ധാരാളം സമാന കണ്ടന്റുകളിലേക്ക് മോളിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത് ആത്മഹത്യ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്നും പിതാവ് റസല്‍ പറഞ്ഞു. മാനസിക പിരിമുറുക്കമോ എന്തെങ്കിലും സമ്മര്‍ദ്ദമുള്ള ലക്ഷണമോ ഒന്നും മോളിയുടെ സ്വഭാവത്തില്‍ വ്യക്തമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം സോഷ്യല്‍ മീഡിയ അപകടങ്ങളെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വലിയ അപകടം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയ അല്‍ഗോരിതമെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.