ബീഹാറിലെ റോഹ്താക്കില്‍ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍മാരുടെ അനുമതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട പ്രകാരം റോഹ്ത്താക്കിലെ പണ്ഡിറ്റ് ഭാഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എട്ടംഗ വിദഗ്ദ്ധ സംഘമാണ് ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി. ഗര്‍ഭച്ഛിദ്രത്തിനായി കുട്ടി കഴിയുന്ന ആശുപത്രിയില്‍ നിന്നുമാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തോടോപ്പം അറസ്റ്റിലായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ മറ്റ് മക്കളെ ആര് നോക്കുമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍ത്താവിന്റെ അനിയന്‍ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. മൂത്ത പെണ്‍കുട്ടിക്ക് 15 വയസ്സുണ്ട്. രണ്ടാമത്തെ കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത്തെ പെണ്‍കുട്ടിക്ക് ആറും ഇളയ ആണ്‍കുട്ടിക്ക് നാലും വയസ്സുണ്ട്. ഹരിയാനയിലെ തിലക് പൂര്‍ ജില്ലയില്‍ നിന്നും റോഹ്താക്കിലെത്തിയ ദമ്പതികള്‍ കൂലിപണിയെടുത്താണ് ജീവിക്കുന്നത്. 15,000 രൂപയാണ് മാസവരുമാനം.

എന്നാല്‍ പ്രസവവും ഗര്‍ഭച്ഛിദ്രവും പെണ്‍കുട്ടിക്ക് ഒരുപോലെ അപകടമാണെന്ന് പെണ്‍കുട്ടിയെ പരിശോധിക്കുന്ന ഡോ. അശോക് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 മുതല്‍ 22 മാസം വരെ ഭ്രൂണത്തിന് വളര്‍ച്ചയുണ്ടാവാനാണ് സാധ്യത എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 20 മാസത്തിന് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തിന് ഇന്ത്യയില്‍ അനുമതിയില്ല. 20 മുതല്‍ 24 മാസം വരെയുള്ള സമയത്തെ ഗര്‍ഭച്ഛിദ്രത്തിന് കോടതിയുടെ പ്രത്യേക അനുമതിയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും വേണം.