കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്ന ശരണ്യയെ ശപിച്ച് സ്വന്തം അച്ഛന്‍. ഞങ്ങളേയും കൊല്ലില്ലെന്ന് എന്താ ഉറപ്പ്, അവളെ തൂക്കിക്കൊല്ലണമെന്ന് അച്ഛന്‍ വത്സരാജ് പറയുന്നു. വിയാന്റെ കൊഞ്ചിച്ചിരി കണ്ട് കൊതിതീരാത്ത മുത്തശ്ശന്‍ വത്സരാജ്. പ്രിയപ്പെട്ട മകനായിരുന്നു വിയാന്‍.

ആ ക്രൂരതയോട് അതിവൈകാരികമായാണ് വത്സരാജ് പ്രതികരിച്ചത്. പൊന്നുമോനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്നാണ് ശരണ്യയുടെ അച്ഛന്‍ വത്സരാജിന്റെ ആവശ്യം. കുഞ്ഞിനെ കൊന്നവള്‍ നാളെ ഞങ്ങളേയും കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്. അവളെ തൂക്കിക്കൊല്ലാനാണ് തീരുമാനമെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ചേട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് തകര്‍ന്നാണ് ഈ പറയുന്നതെന്നും അച്ഛന്‍.

ഇതു പോലൊരു പെണ്ണ് ഇനി ഈ ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല. അവള്‍ക്ക് എത്രത്തോളം ശിക്ഷ കിട്ടുമോ അത്രത്തോളം കിട്ടട്ടേ. അതിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്. എന്നിട്ടാണ് ഈ ക്രൂരത കാട്ടിയത്. അത്രയും വലിയ ശിക്ഷ കിട്ടണമെന്നും വത്സരാജ് പറയുന്നു.