മക്കള്‍ക്ക്‌ വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറാണ്. എന്നാല്‍ സ്വന്തം മകള്‍ മരണത്തോട് മല്ലിടുമ്പോഴും അവളെ സഹായിക്കാനോ രക്ഷിക്കാനോ ശ്രമിക്കാത്ത ഒരു പിതാവിനെ കുറിച്ചു കേട്ടിട്ടുണ്ടോ. ഒടുവില്‍ ജീവന് വേണ്ടി ആ മകള്‍ അച്ഛനോട് അഭ്യര്‍ഥന പോലും നടത്തി. എന്നിട്ടും പിതാവിന്റെ നിസ്സഹകരണം അവളെ കൊണ്ടെത്തിച്ചത് മരണത്തിലാണ്.

ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ പിതാവിനോട് കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്. കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ മാരോ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപയും ആവശ്യമായിരുന്നു. ഇതിനായി സ്ഥലം വിറ്റ് പണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ അമ്മ സുമ സ്ഥയലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ പിതാവ് ശിവകുമാര്‍ ഇടപെട്ട് വില്‍പ്പന തടഞ്ഞു. ടി.ഡി.പി എം.എല്‍.എ ബോണ്ട ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെയാണ് കുട്ടിയുടെ പിതാവ് സ്ഥലം വില്‍പ്പന തടഞ്ഞത്.

ഈ സാഹചര്യത്തിലാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ പിതാവും മാതാവും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. തന്റെ ഭാര്യയോടുള്ള വാശിക്കാണ് ഇയാള്‍ മകളുടെ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്നത്. ഒടുവില്‍ പെണ്‍കുട്ടി വീഡിയോയിലൂടെ പിതാവിനോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കരുതോ. സ്ഥലം വിറ്റ് എനിക്ക് ചികിത്സ നല്‍കൂ. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് അവര്‍ (ഡോക്ടര്‍മാര്‍) പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ-പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയിലെ അഭ്യര്‍ത്ഥന ഇങ്ങനെ പോകുന്നു.

സംഭവം ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് ഫെയ്‌സ്ബുക്ക് വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം ചോരയില്‍ പിറന്ന മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥനയും അയാള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ പിതാവിന്റെ കനിവിന് കാത്ത് നില്‍ക്കാതെ സായ് ശ്രീ മെയ് 14ന് മരണത്തിന് കീഴടങ്ങി. പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന പിതാവ് ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു.