കൊല്ലം: ഗര്‍ഭിണിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ. കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. 2014 ഒക്‌ടോബര്‍ 17ന് അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.

2014 മെയിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വന്ന പെണ്‍കുട്ടി സ്വന്തം അമ്മ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് വരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിക്കൊപ്പം ഭര്‍ത്താവും വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് അച്ഛന്‍ മകളെ പീഡിപ്പിക്കുകയായിരുന്നു.

ഗര്‍ഭിണിയായിരുന്നിട്ടും സ്വന്തം മകളോട് ക്രൂരത കാണിച്ച പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.