യെമനില്‍നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട്‌ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മോചനശ്രമങ്ങള്‍ എങ്ങുമെത്താത്തത്‌ ആശങ്കയുളവാക്കുന്നുണ്ട്‌.ബന്ധുക്കളും വിശ്വാസികളും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ഥനയോടെ ഇപ്പോഴും കാത്തിരിക്കുകയാണ് .

യെമനിലെ ഏഡനില്‍ മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ സന്യാസിനിമാര്‍ നടത്തുന്ന അഗതിമന്ദിരത്തിനു നേരേ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണു കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ നാലിന്‌ സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്‌. നാലു സന്യാസിനികളും 12 അന്തേവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഗതിമന്ദിരത്തിലെ ചാപ്പലില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം പ്രാര്‍ഥിച്ചു കൊണ്ടിരിക്കെയാണ്‌ അദ്ദേഹം പിടിയിലായത്‌.

കഴിഞ്ഞ ജൂണിലും ഡിസംബറിലും വൈദികന്‍ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലുള്ളത്‌ ഫാ. ടോം തന്നെയാണെന്ന്‌ ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എ.ഇയിലെ ബിഷപ്‌ ഡോ. പോള്‍ ഹിന്‍ഡറും സ്‌ഥിരീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന മൂന്ന്‌ അല്‍ഖ്വയ്‌ദ ദീകരരെ യെമനിലെ സൈലയില്‍നിന്നു പിടിച്ചിരുന്നെങ്കിലും ഫാ.ടോമിനെക്കുറിച്ച്‌ ഇവരില്‍നിന്നു കാര്യമായ വിവരം ലഭിച്ചിട്ടില്ല.

വൈദികനെ തട്ടിക്കൊണ്ടുപോയത്‌ ഏതു ഭീകരസംഘടനയില്‍പ്പെട്ടവരാണെന്നു സ്‌ഥിരീകരിച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും യു.എ.ഇ. സര്‍ക്കാരും മോചനശ്രമം തുടരുകയാണ്‌. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയും സലേഷ്യന്‍ കോണ്‍ഗ്രിഗേഷനും കൂട്ടായി വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
വൈദികന്റെ മോചനശ്രമം ഊര്‍ജിതപ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സഭാതലവന്മാര്‍ ആവശ്യപ്പെട്ടിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസിയോ സര്‍ക്കാരിന്റെ പ്രതിനിധിയോ ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‌ നേരിട്ട്‌ ഇടപെടാനാകുന്നില്ല.
ഒരു വര്‍ഷമായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോമിന്‌ വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെങ്കില്‍ ആരോഗ്യസ്‌ഥിതി വഷളാകുമെന്ന്‌ അദ്ദേഹത്തോടൊപ്പം യെമനില്‍ ശുശ്രൂഷ ചെയ്‌ത ഫാ. ജോര്‍ജ്‌ മുട്ടത്ത്‌ പറമ്പില്‍ പറഞ്ഞു