അസുഖം ബാധിച്ച കുട്ടികളെ പരിപാലിക്കാന്‍ അമ്മമാരെക്കാളും കൂടുതല്‍ സമയം ചെലവിടുന്നത് അച്ഛന്മാര്‍. മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. സാധരണഗതിയില്‍ കുട്ടികളെ പരിപാലിക്കുന്നതും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും അമ്മമാരാണ്. എന്നാല്‍ മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അച്ഛന്‍മാര്‍ക്കാണെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. എവര്‍ഗ്രീന്‍ ലൈഫ് എന്ന ഹെല്‍ത്ത് ആപ് നടത്തിയ സര്‍വ്വേയിലാണ് അച്ഛന്‍മാര്‍ ജോലിയില്‍നിന്ന് അവധിയെടുത്ത് കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള 1,000 മാതാപിതാക്കളിലാണ് സര്‍വ്വേ നടത്തിയത്. പത്തില്‍ ഒരു ശതമാനം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ ജോലിയില്‍ നിന്ന് പത്തിലേറെ ദിവസങ്ങള്‍ മാറിനില്‍ക്കുന്നവരാണ്.

ആസ്ത്മ. അലര്‍ജി, പ്രമേഹം തുടങ്ങിയ സ്ഥിരമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ അവധിയെടുക്കുന്നവരാണ്. അസുഖ ബാധിതരായ കുട്ടികള്‍ മാതാപിതാക്കളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യം വെച്ചതെന്ന് എവര്‍ഗ്രീന്‍ സിഇഒ സ്റ്റീഫന്‍ ക്രിച്ച്‌ലോ പറഞ്ഞു. രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പ്രധാനമായും സര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. വളരെ വിലപ്പെട്ട ജോലി സമയം മാതാപിതാക്കള്‍ക്ക് ഇത്തരം അസുഖങ്ങള്‍ വരുന്നതു വഴി നഷ്ടമാകുന്നുണ്ട് എന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. ഈ നഷ്ടപ്പെട്ട ജോലിസമയം മറ്റൊരു അവധി ദിവസം ജോലി ചെയ്യുന്നതു വഴിയോ കൂടുതല്‍ സമയം ജോലി ചെയ്യുന്നതു വഴിയോ നികത്താന്‍ അവര്‍ ശ്രമിക്കുന്നു. അവധിയെടുക്കുന്നതു മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്ന മാതാപിതാക്കളുമുണ്ടെന്നാണ് സര്‍വ്വേയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടാമത്തെ പ്രത്യാഘാതം. എന്തായാലും ആരോഗ്യം പണത്തേക്കാള്‍ വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.

യുകെയില്‍ ജീവിക്കുന്ന കുടുംബത്തിന് ശരാശരി 231 പൗണ്ട് കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ചെലവാകുന്നുണ്ട്. ഏഴില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഇത് 500 പൗണ്ട് വരെ ചെലവാകുന്നതായി സര്‍വ്വേ പറയുന്നു. സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെ ആളുകളും ജിപിയുടെയോ ഡോക്ടര്‍മാരുടെയോ സേവനം ലഭ്യമാകുന്നതിന് ഏറെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് പറയുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാസത്തില്‍ 15 മണിക്കൂറെങ്കിലും ചെലവാക്കേണ്ടി വരുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പ്രതികരിച്ചു.