ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്ലീം മതപുരോഹിതര്‍ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലീകള്‍. സിനിമകളോടും കലയോടുമുള്ള അസഹിഷ്ണുത ‘ഞങ്ങള്‍ക്ക്’ മാത്രമല്ല ‘അവര്‍ക്കുമുണ്ട്’ എന്ന് കാണിക്കാനുളള്ള മനപ്പൂര്‍വ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങള്‍ എന്ന് ആക്ഷേപം ഉയര്‍ന്നു.

ടൈംസ് നൗവിന്റെ ലോഗോ അനുകരിച്ച് ഉണ്ടാക്കിയ ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ പ്രൊഫൈലില്‍നിന്നാണ് ഈ വ്യാജസന്ദേശങ്ങളുടെ തുടക്കം. സര്‍ക്കാസമായി തുടങ്ങിയതാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്ട്‌സ്ആപ്പിലും ഇതിന് പരമാവധി പ്രചാരം നല്‍കുന്നുണ്ട്.

‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സംഘപരിവാറുകാര്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി ഈ വാര്‍ത്തയെ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്.

പത്മാവത് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ഇന്ത്യയിലാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയോ ഗാനമോ എന്ന് വേണ്ട ജനശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ എന്തും വര്‍ഗ്ഗീയത കലര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇപ്പോള്‍ തുടര്‍ക്കഥ ആവുകയാണ്.