ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റിനെ പാക് ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തകര്‍ത്ത വിമാനത്തിന്റെ പൈലറ്റിനെയാണ് പാക് ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഇന്ത്യയില്‍ ആക്രമണം നടത്തി തിരികെ പോയ എഫ്-16 വിമാനത്തെ അഭിനന്ദന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. മിഗില്‍ നിന്നേറ്റ മിസൈല്‍ ആക്രണമണത്തില്‍ എഫ്-16 തകര്‍ന്നു വീഴുകയായിരുന്നു. എഫ് 16 ല്‍ നിന്ന് പാക് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പാകിസ്താന്‍ മണ്ണില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ചില നേരങ്ങളില്‍ യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്ന് പറഞ്ഞു കൊണ്ട് ലണ്ടനില്‍ നിന്നുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. പിന്നീട് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. നേരത്തെ രണ്ട് ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്നും രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഒരാള്‍ ചികിത്സയിലാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ചികിത്സയിലുള്ള പൈലറ്റ് പാക് പൈലറ്റാണെന്ന് പിന്നീട് ബോധ്യമായതോടെ ഔദ്യോഗിക പ്രസ്താവന പിന്‍വലിച്ചു.

പാകിസ്താന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനായ ഷഹ്സാസ് ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. അഭിനന്ദന്റെ ആക്രണത്തില്‍ തകര്‍ന്ന എഫ്-16ല്‍ നിന്ന് ഷഹസാസ് ഇജക്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പാക് അധീന കാശ്മീരില്‍ പാരച്യൂട്ട് ഇറങ്ങിയതോടെ ജനക്കൂട്ടം ഷഹസാസിനെ പൊതിരെ തല്ലി. പിന്നീട് പാകിസ്ഥാന്‍ പൈലറ്റാണെന്ന് മനസിലാക്കിയ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഭിനന്ദനെ പോലെ തന്നെ ഷഹസാസിന്റെ പിതാവും എയര്‍ മാര്‍ഷലാണ്.