പറന്നുയരാന്‍ തയ്യാറെടുത്ത എമിറേറ്റ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെന്നിവീണ ജീവനക്കാരി കൊല്ലപ്പെട്ടു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തുറന്നിട്ടിരുന്ന എമര്‍ജന്‍സി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ക്യാബിന്‍ ജീവനക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. അപകടം നടന്നയുടന്‍ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് വിമാനത്തിന് കീഴെ വീണു കിടക്കുന്ന ജീവനക്കാരിയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇകെ729 വിമാനത്തിലെ ജീവനക്കാരിയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ കാലുകള്‍ സാരമായ പരിക്കേല്‍ക്കുകയും അപകട സമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന കുപ്പി പൊട്ടി ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു.

ജീവനക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരി എങ്ങനെയാണ് വീണതെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയെ വ്യക്തമാകുകയുള്ളു.