ലണ്ടന്‍: ജോലിക്കയറ്റത്തിനു പകരം എന്‍എച്ച്എസ് വനിതാ ആംബുലന്‍സ് ജീവനക്കാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് മാനേജ്‌മെന്റിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ വേട്ടക്കാരുടെ പരിവേഷമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ അവലോകനത്തിലും ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും ലഭിച്ച ഫലങ്ങളുടെ വെളിച്ചത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് സര്‍വീസിലെ വനിതാ ജീവനക്കാര്‍ തങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് വെളിപ്പെടുത്തി.

രോഗികള്‍ക്കു മുന്നില്‍ വെച്ചു പോലും ലൈംഗികച്ചുവയോടെയുള്ള നോട്ടങ്ങള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ലൈംഗികാവശ്യങ്ങള്‍ക്കായി ഈ വേട്ടക്കാര്‍ തങ്ങളെ ഒരുക്കുകയാണെന്നും സ്ത്രീ ജീവനക്കാര്‍ പരാതിപ്പെടുന്നു. അധികാരത്തിലുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് പതിവാണെന്ന് വനിതാ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരക്കാര്‍ ട്രസ്റ്റില്‍ ഇപ്പോള്‍ ഇല്ലെന്നാണ് മുതിര്‍ന്ന ജീവനക്കാര്‍ അവകാശപ്പെടുന്നത്. 2000 ജീവനക്കാരില്‍ 40 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ക്ക് പല വിധത്തിലുള്ള ഭീഷണികള്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സീക്യാംബ് തന്നെയാണ് സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജോലിക്കയറ്റത്തിനായി വനിതാ ജീവനക്കാരോട് വഴങ്ങിത്തരാന്‍ പരസ്യമായി ആവശ്യപ്പെടുന്നതു വരെ കാര്യങ്ങള്‍ എത്തിയെന്നാണ് ചിലര്‍ പറഞ്ഞത്. ചിലര്‍ ഇത് സ്വാഭാവികമാണെന്ന് കരുതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.