ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിങ്ങാലക്കുട ഫെമി കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും ഒരു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം അറസ്റ്റില്‍. കൊച്ചി മുളവുകാട്, ഒളിവില്‍ കഴിയുമ്പോഴാണ് ഇരിങ്ങാലക്കുട പൊലീസ് ഇരുവരേയും കുടുക്കിയത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി ജീവിക്കാന്‍ തടസം നിന്ന മകളെ, കൊന്ന് റയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ് കേസ്.

മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു ഫെമിയുടേത്. 2014 ഓഗസ്റ്റ് 20നായിരുന്നു കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയും കാമുകി വിനീതയും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. ബെന്നിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചു. പക്ഷേ, മകനേയും മകളേയും കൂടെ കൂട്ടി കാമുകിയ്ക്കൊപ്പം ജീവിച്ചു. എന്നാല്‍, അച്ഛന്റെ കാമുകിയോടൊത്തുള്ള ജീവിതം മടുത്ത് മകള്‍ ഫെമി അമ്മയുടെ അടുത്തേയ്ക്കു പോകാന്‍ വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ ബെന്നിയും കാമുകിയും ഇവരുടെ മറ്റു മക്കളും ചേര്‍ന്ന് കൊല നടത്തി. കോഴിക്കോട് ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം റയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു.

മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിപ്രകാരം ഇരിങ്ങാലക്കുട പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് കൊലക്കേസ് തെളിയിച്ചത്. റയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് കരുതി. ഇതിനിടെയാണ്, കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ പിടികൂടിയതും. ബെന്നിയുെട മകനും കാമുകി വിനീതയുടെ മകനും കേസില്‍ പ്രതികളായിരുന്നു.

ഇരുവരും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കേന്ദ്രത്തിലായിരുന്നു. ബെന്നിയും വിനീതയും ജാമ്യത്തിലിറങ്ങി സ്ഥലംവിട്ടു. ഒരുവര്‍ഷമായി കേരള പൊലീസിനേയും കോടതിയേയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ ഇവര്‍ സ്ഥലംവിടുമെന്ന് പൊലീസ് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടുത്ത മേയില്‍ കോടതിയില്‍ വിചാരണ തുടങ്ങും.