തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയവ ബാധിച്ച് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടി എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 737 പേരെ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധ ഏറ്റവും കൂടുതലും തിരുവനന്തപുരത്താണ്. ഇന്നലെ ഡെങ്കിപ്പനി ബാധിതരായി കണ്ടെത്തിയവരില്‍ 81 പേര്‍ തിരുവനന്തപുരത്താണ്. 18 പേരുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി.