കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി വിശ്വനാഥൻ ആത്മഹത്യ ചെയ്തതോടെ, നൂറു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിന്‍റെ തുടർ അന്വേഷണത്തേയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. ഇതോടെ തട്ടിപ്പിനിരയായ ആയിരത്തോളം നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. വിശ്വനാഥൻ മരിച്ചതോടെ നഷ്ടമായ നിക്ഷേപ തുക എങ്ങിനെ തിരികെ ലഭിക്കുമെന്നാണ് നിക്ഷേപകർക്ക് ആശങ്ക.

കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി സമർപ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരെ പൊലീസ് 14 കേസുകളാണ് ചുമത്തിയിരുന്നത്. കുന്നത്തുകളത്തിലിന്‍റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ‘കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ’ എന്നപേരിൽ ഇക്കഴിഞ്ഞ ജൂണിൽ നടത്തിയ കടുത്ത പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനേയും കുടുംബാംഗങ്ങളേയും പൊലീസ് പിടികൂടിയത്. കേസിന്‍റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നാണ് വിവരം.

കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശേരി, കുമരകം എന്നിവിടങ്ങളിൽ ജൂവലറിയും, കോട്ടയം നഗരത്തിൽ അടക്കം ചിട്ടി ഫണ്ട്‌സും കുന്നത്തുകളത്തിൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെയെല്ലാം പ്രവർത്തനങ്ങൾ കോടതി ഇടപെടലിനെ തുടർന്നു സ്തംഭിച്ചിരുന്നു. നാലു മാസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്ന വിശ്വനാഥൻ, ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

തുടർന്നു റെക്കറന്‍റ് ഡിപ്രസീവ് ഡിസോഡറിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്നതിന്‍റെ മാനസിക സമ്മർദം വിശ്വനാഥനെ അലട്ടിയിരുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെയും ഡോക്റ്റർ നേരിട്ടെത്തി വിശ്വനാഥനെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് ആശുപത്രിയുടെ ടെറസിൽ നിന്നും ചാടി ജീവനൊടുക്കിയത്.