ആള്‍ക്കൂട്ട അക്രമങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രണ്ടാം പ്രതി. നടി രേവതി അഞ്ചാം പ്രതിയും രാമചന്ദ്രഗുഹ ഒന്‍പതാം പ്രതിയുമാണ്.

കത്തില്‍ ഒപ്പിട്ട അപര്‍ണസെനാണ് ഒന്നാം പ്രതി. ഗാന്ധി ജയന്തി ദിനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.

കേസെടുത്തതിനെതിരെ കടുത്ത പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തയച്ചതില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നില്ല. സര്‍ക്കാരിന് എതിരുമല്ല. വളരെ വിനീതമായി എഴുതിയതാണ്. ജനാധ്യപത്യം നിലനിൽക്കുന്നെന്ന് വിശ്വസിച്ചെന്നും അടൂർ പറഞ്ഞു. ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിവച്ചവര്‍ പോലും ഇപ്പോള്‍ എംപിമാരാണെന്നും അടൂര്‍ തിരുവനന്തപുരത്തു പറഞ്ഞു.

രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തെഴുതിയതിനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ രാമചന്ദ്രഗുഹ, മണിരത്നം തുടങ്ങിയ അന്‍പത് പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ് എടുത്തത്. അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയുടെ പരാതിയില്‍ ബിഹാറിലെ മുസഫര്‍പുര്‍ സി.ജെ.എം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സദര്‍ പൊലീസ് കേസെടുത്തത്.

തുറന്ന കത്ത് രാജ്യത്തിന്റെ പ്രതിച്ഛായ‍ കളങ്കപ്പെടുത്തിയതായ‌ും വിഘടനവാദപ്രവണതകളെ പിന്തുണയ്‍ക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. രാജ്യദ്രോഹം, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലിലാകുന്ന അവസ്ഥയാണെന്ന് രാഹുല്‍ഗാന്ധിയും കുറ്റപ്പെടുത്തി. ജയ്ശ്രീറാം കൊലവിളിയായി മാറിയെന്നും ന്യൂനപക്ഷങ്ങള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും അറിയിച്ച് ജൂലായ് 23നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് തുറന്നകത്തയച്ചു.

ഇത് രാജ്യത്തിന്റെ പ്രതിച്ഛായ‍ കളങ്കപ്പെടുത്തിയതായ‌ും വിഘടനവാദപ്രവണതകളെ പിന്തുണയ്‍ക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവുപ്രകാരം മുസഫര്‍പുര്‍ പൊലീസ് കേസെടുത്തത്.