ലണ്ടന്‍: മില്യണലധികം വിലമതിക്കുന്ന സൂപ്പര്‍ കാറുകള്‍ അനധികൃതമായ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിന് 80 പൗണ്ട് പിഴ ഈടാക്കി. ഈ കോടീശ്വരന്മാര്‍ക്ക് ഇത് ചെറിയ പിഴയാണെങ്കിലും നിരത്തില്‍ പണക്കൊഴുപ്പ് കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയായിട്ടാണ് ആളുകള്‍ ഇതിനെ കാണുന്നത്. കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന മെയ്‌ഫെയര്‍ ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്കിംഗ് നിരോധിത മേഖലയായിരുന്നു. ഈ കാറുകള്‍ ആരുടെയാണെന്ന് വ്യക്തമല്ല. ഇത്തരം ആഢംബര വാഹനങ്ങള്‍ മെയ്‌ഫെയര്‍ ഹോട്ടലിന് സമീപ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. റഷ്യയില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നും അവധി ആഘോഷിക്കാന്‍ യുകെയിലെത്തുന്ന കോടിപതികളുടെ മക്കള്‍ സ്ഥിര സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.

150,000 പൗണ്ട് വിലയുള്ള ഫെറാറി 458, 250,000 വിലയുള്ള ലംബോര്‍ഗിനി, അര മില്യണോളം വിലവരുന്ന മറ്റൊരു കാറും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഈ കാറുകള്‍ ആരുടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തെരുവില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയ ശേഷവും ഇവര്‍ പാര്‍ക്ക് ചെയ്തുവെന്നാണ് കരുതുന്നത്. ഇത്തരക്കാരായ പ്ലേ ബോയ് റൈഡേഴ്‌സ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍ എന്നൊരു നിയമം കൗണ്‍സില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ശബ്ദമുണ്ടാക്കുക, ജീവനോ സ്വത്തിനോ അപകടം വരാന്‍ സാധ്യതയുള്ള പെരുമാറ്റം തുടങ്ങിയവയ്ക്ക് തക്ക ശിക്ഷ നല്‍കുന്ന ഭേദഗതിയാണ് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍. പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് വാഹനത്തില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കി ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്ലേ ബോയ് റൈഡേഴ്‌സിന് 1,000 പൗണ്ട് വരെ പിഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിരവധി ആഢംബര കാര്‍ ഉപഭോക്താക്കളാണ് നിയമലംഗനം ശീലമാക്കിയിരിക്കുന്നത്. റെഡ്-യെല്ലോ ലൈനുകളില്‍ പാര്‍ക്ക് ചെയ്യുക, അനാവശ്യ ശബ്ദങ്ങളുണ്ടാക്കുക തുടങ്ങിയത് ഇത്തരം ഫാന്‍സി കാറുടമകളുടെ ശീലങ്ങളിലൊന്നാണ്. ഈ കാറുടമകളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഡെയിലി മെയില്‍ അറിയിച്ചിട്ടുണ്ട്.